വാരാണസി | ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത് 3.02 കോടി രൂപയുടെ ആസ്തി.

52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗര്‍, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11.14 ലക്ഷത്തില്‍ നിന്നും 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 23.5 ലക്ഷമായി വര്‍ധിച്ചു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം.

1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ, ഒരു ക്രിമിനല്‍ കേസും അദ്ദേഹത്തിന്റെ പേരിലില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമായിരുന്നു മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു. 2019 ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ മോദിക്ക് ലഭിച്ചത്. 2014 ല്‍ 3,71,784 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് വാരണാസിയിലെ വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here