ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. റയല്‍ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ താരത്തിന് പി.എസ്.ജിയില്‍ ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ കുറവായിരിക്കും റയലില്‍ ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യൂറോപ്പില്‍ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് പി.എസ്.ജി എംബാപ്പെയ്ക്ക് നല്‍കുന്നത്. ഇത്രയും ഉയര്‍ന്ന വേതനം നല്‍കാന്‍ റയല്‍ തയ്യാറല്ല. എന്നാല്‍ വേതനം കുറച്ച് സ്പാനിഷ് ക്ലബ്ബിന്റെ ഭാഗമാകാന്‍ എംബാപ്പെ സമ്മതിക്കുകയായിരുന്നു.

എംബാപ്പെയെ ടീമിലെത്തിക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റയല്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ അവര്‍ താരവുമായി കരാറിന്റെ വക്കിലെത്തിയിരുന്നു. താരത്തെ പി.എസ്.ജിയില്‍ തന്നെ നിര്‍ത്താന്‍ ഉടമകള്‍ എല്ലാ ശ്രമങ്ങളും നടത്തി. ഇതിനിടെ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ് വിടാനുള്ള എംബാപ്പെയുടെ നീക്കം താരവും ക്ലബ്ബും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നയിച്ചു. ഒടുവില്‍ പി.എസ്.ജി ഉയര്‍ന്ന തുകയ്ക്ക് പുതിയ കരാര്‍ നല്‍കി താരത്തെ ക്ലബ്ബില്‍ തന്നെ നിര്‍ത്തുകയായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here