ബെംഗളൂരു | പ്രശസ്ത ബ്രാന്‍ഡായ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം. കന്നഡ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖ അഭിനേതാക്കളെ തഴഞ്ഞുകൊണ്ട്, കന്നഡക്കാരിയല്ലാത്ത നടിയെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയെന്നാണ് വിമര്‍ശനം ഉയരുന്നത്.

വിവാദത്തെത്തുടര്‍ന്ന് കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചു. സംസ്ഥാനത്തിനപ്പുറത്തേക്ക് ഉല്‍പ്പന്നത്തിന്റെ വ്യാപ്തി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തീരുമാനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2028 ഓടെ 5,000 കോടി വാര്‍ഷിക വരുമാനം കൈവരിക്കുക എന്നതാണ് കെഎസ്ഡിഎല്ലിന്റെ ലക്ഷ്യമെന്ന് പാട്ടീല്‍ പറഞ്ഞു. വിവാദത്തില്‍ തമന്ന ഭാട്ടിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തമന്ന ഭാട്ടിയയുമായി സംസ്ഥാനം രണ്ട് വര്‍ഷത്തേക്ക് 6.2 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്. 1916 മുതല്‍ നിര്‍മ്മിക്കുന്ന മൈസൂര്‍ സാന്‍ഡല്‍ സോപ്പ്, കര്‍ണാടകയുടെ സാംസ്‌കാരിക മൂല്യം പേറുന്ന ഉല്‍പന്നമാണ്. മുന്‍ മൈസൂര്‍ മഹാരാജാവ് കൃഷ്ണ രാജ വാഡിയാര്‍ നാലാമന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഇത് സ്ഥാപിതമായത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബെംഗളൂരുവില്‍ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്. നിലവില്‍ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് (കെഎസ്ഡിഎല്‍) ആണ് ഈ സോപ്പ് നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here