തിരുവനന്തപുരം| റഷ്യന്‍ മനുഷ്യക്കടത്തു കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ട് തിരുവനന്തപുരം സ്വദേശികള്‍, കഠിനംകുളത്തുകാരായ അരുണ്‍, പ്രിയന്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയതു. ഡല്‍ഹി യൂണിറ്റാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.

റഷ്യയില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് അമനുഷ്യക്കടത്തു നടത്തിയതിന്റെ സൂചന പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്.

റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിച്ച റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. അലക്‌സിന്റെ ബന്ധുവാണ് തുമ്പ സ്വദേശിയായ പ്രിയന്‍.

തിരുവനന്തപുരം സ്വദേശികളെ റഷ്യയിലേക്ക് അയക്കുന്നതിനു മുമ്പ് ആറ് ലക്ഷത്തോളം രൂപ പ്രിയന്‍ കൈപ്പറ്റിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കിയതും പ്രിയനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികള്‍.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം നാട്ടില്‍ തിരിച്ചെത്തി. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ ഇവരെ കൊണ്ടുപോയത്.

വാട്‌സാപ്പ് വഴിയാണ് ഇവര്‍ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടതും ഏജന്‍സിയുമായി ബന്ധപ്പെട്ടതും. എന്നാല്‍ ഏജന്റ് മുഖേന ഡല്‍ഹിയിലും പിന്നീട് റഷ്യയിലും എത്തിയ ഇവരെ പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം നിര്‍ബന്ധിച്ച് ചേര്‍ക്കുകയായിരുന്നു. യുദ്ധത്തില്‍ ഇവര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here