മധുബാനി | ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ തിരിച്ചടിയെക്കുറിച്ച് വ്യക്തമായി പറഞ്ഞ് പ്രധാനമന്ത്രി. ബീഹാറിലെ മധുബാനിയില്‍ നടന്ന ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഭീകര്‍ക്കെതിരേയും പാക്കിസ്ഥാനെതിരേയും നിലപാട് പറഞ്ഞത്. ഇന്ത്യ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ്, നിരീക്ഷിച്ച്, ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രതിജ്ഞയെടുത്തു. ആക്രമണത്തിന് പിന്നിലെ തീവ്രവാദികള്‍ക്കും ഗൂഢാലോചനക്കാര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഹിന്ദിയില്‍ നിന്ന് പെട്ടെന്ന് പ്രസംഗം ഇംഗ്ലീഷിലേക്ക് മാറ്റികൊണ്ട് അന്താരാഷ്‌രട സമൂഹത്തിനോടായി നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ അതിന്റെ ആത്മാവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല എന്ന സന്ദേശമാണ് മോഡി പരസ്യമായി നല്‍കിയത്.

ഏപ്രില്‍ 22 ന് ശാന്തമായ ഉച്ചകഴിഞ്ഞ് ബൈസരന്‍ പുല്‍മേടുകളില്‍ 26 പേരുടെ ജീവന്‍ അപഹരിച്ച കൂട്ടക്കൊല ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

‘ഇന്ന്, ബീഹാറിന്റെ മണ്ണില്‍, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു, ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങള്‍ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താല്‍ തകര്‍ക്കപ്പെടില്ല’ – പ്രധാനമന്ത്രി പറഞ്ഞു.

ഭീകരത ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും കൂട്ടക്കൊലയില്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കി. ഭീകരര്‍ ഇത് സങ്കല്‍പ്പിച്ചിട്ടുപോലുമില്ലാത്തവിധം ശിക്ഷ വളരെ കഠിനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ദൃഢനിശ്ചയത്തില്‍ മുഴുവന്‍ രാജ്യവും ഒന്നാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ട്… ശിക്ഷ പ്രാധാന്യമര്‍ഹിക്കുന്നതും കഠിനവുമായിരിക്കും, ഈ തീവ്രവാദികള്‍ ഒരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. – കര്‍ശനമായ മുന്നറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ പാക്കിസ്ഥാന് സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാകാനാകില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്‍തുണകൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ ശകതമായ താക്കീത് വരുന്നത്. പാക്കിസ്ഥാനില്‍ സൈനിക അഭ്യാസവും തകൃതിയായി നടക്കുകയാണ്. വിവിധസേനകളുടെ യോഗം വിളിക്കുകയും ഇന്ത്യന്‍നീക്കം നിരീക്ഷിക്കുകയുമാണ് പാക്കിസ്ഥാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here