തിരുവനന്തപുരം | കേരളത്തിലെ മലപ്പുറം ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ദേശീയ പാതയുടെ ഭാഗികമായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, നിര്‍മ്മാണക്കമ്പനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി പരസ്യമായി വീഴ്ച സമ്മതിക്കുകയും സംഭവത്തിന്റെ കൃത്യമായ കാരണം നിര്‍ണ്ണയിക്കാന്‍ സമഗ്രമായ അന്വേഷണം നടക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
നിര്‍മ്മാണത്തിന് മുമ്പ് ആവശ്യമായ എല്ലാ സാങ്കേതിക, പാരിസ്ഥിതിക പഠനങ്ങളും നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ പ്രാഥമികമായ വിലയിരുത്തല്‍ മാത്രമേ നിലവില്‍ ലഭ്യമായിട്ടുള്ളൂവെന്നും ജലന്ധര്‍ റെഡ്ഡി പറയുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ നാല് പതിറ്റാണ്ടുകളുടെ പരിചയമുണ്ടെന്നും ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമാണ് പദ്ധതികളില്‍ ഉപയോഗിക്കുന്നതെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. ‘പ്രദേശത്ത് ഒരു പാലം ആവശ്യമാണെന്ന് തീരുമാനിച്ചാല്‍, കമ്പനി അത് നിര്‍മ്മിക്കാന്‍ തയ്യാറാണ്. വിദഗ്ദ്ധരുടെ ശുപാര്‍ശകള്‍ അനുസരിച്ച് ഞങ്ങള്‍ കര്‍ശനമായി മുന്നോട്ട് പോകും” – അദ്ദേഹം പറഞ്ഞു.
മെയ് 19 ന് കൂരിയാടിനടുത്ത് നാഷണല്‍ ഹൈവേ 66 ന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ വിലക്കാന്‍ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ വിശദീകരണം. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് പുറമേ, പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റിനെ (എച്ച്ഇസി) ദേശീയ പാത പദ്ധതികളില്‍ കൂടുതല്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. കൂടാതെ, പ്രോജക്ട് മാനേജര്‍ എം. അമര്‍നാഥ് റെഡ്ഡിയെയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ടീം ലീഡര്‍ രാജ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ശിക്ഷാ നടപടികള്‍ക്ക് ഉത്തരവിട്ടു. ഡോ. ജിമ്മി തോമസും ഡോ. അനില്‍ ദീക്ഷിതും ഉള്‍പ്പെടുന്ന രണ്ടംഗ സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അവരുടെ റിപ്പോര്‍ട്ടിന്‍മേലാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടിയുണ്ടായത്.