തിരുവനന്തപുരം | പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുന്‍പ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ കഴിഞ്ഞു. 1,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്ന കമ്പനികളുടെ ഗണത്തിലേക്ക് കടന്ന കെല്‍ട്രോണ്‍ അനന്തമായ വികസന സാധ്യതകളുള്ള കെ.എം.എം.എല്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ മികച്ച മാതൃകകളാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് സ്ഥാപനത്തിനുള്ളില്‍ നിന്നും തന്നെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി മാര്‍ക്കറ്റ് ചെയ്യാനാകണം. സുതാര്യവും സംശുദ്ധവുമായ നടപടികള്‍ സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉറപ്പാക്കണം. റിക്രൂട്ട്മെന്റ് നടപടികള്‍ സമയബന്ധിതമായും നടപ്പിലാക്കണം. സ്ഥാപന മേധാവികള്‍ ആഭ്യന്തരമായ വിഷയങ്ങള്‍ കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണലിസം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ശില്പശാലയുടെ ഭാഗമായി സര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുഭരണ, വ്യവസായ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ്, ബ്യുറോ ഓഫ് പബ്ലിക് എന്റെര്‍പ്രൈസസ് ഡയറക്ടര്‍ മനോജ് എന്‍ കെ, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ ചെയര്‍മാന്‍ അജിത് കുമാര്‍ കെ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല കമ്പനികളുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്നതിനും ഭരണതലത്തില്‍ ആവശ്യമായ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിലെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നയപരമായ മാറ്റങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന കരട് രേഖ സര്‍ക്കാരിന് സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here