ബെംഗളൂരു | കമല്‍ ഹാസന്റെ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ തീയറ്റര്‍ റിലീസ് ചെയ്യുന്നതിന് സുപ്രീം കോടതി അടുത്തിടെ അനുമതി നല്‍കിയിട്ടും റിലീസ് ചെയ്യാന്‍ വിസമ്മതിച്ച് വിതരണക്കാരന്‍. മറ്റു സംസ്ഥാനങ്ങളില്‍ പടം പൊട്ടിയതിനാലും കര്‍ണ്ണാടകയിലെ പൊതുജനവികാരവും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ കര്‍ണാടക വിതരണക്കാരന്‍ വെങ്കിടേഷ് കമലകര്‍ പിന്‍മാറുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ (സിബിഎഫ്സി) നിന്ന് ഒരു ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുകഴിഞ്ഞാല്‍, തിയേറ്ററുകളില്‍ അതിന്റെ സുഗമമായ റിലീസ് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിച്ചിരുന്നു. വിതരണക്കാരന്‍ ചിത്രത്തിനായി ഏകദേശം 9 കോടി രൂപ മുന്‍കൂര്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ കമലകര്‍ ഈ തുക സ്ഥിരീകരിച്ചിട്ടില്ല.
മണിരത്‌നം സംവിധാനം ചെയ്ത ‘തഗ് ലൈഫ്’ ജൂണ്‍ 5 നാണ് ഇന്ത്യയിലുടനീളം റിലീസായത്. എന്നാല്‍ ”കന്നഡ തമിഴില്‍ നിന്ന് പിറന്നതാണ്” എന്ന കമലഹാസന്റെ വിവാദ പരാമര്‍ശം കാരണം കര്‍ണാടകയില്‍ റിലീസ് വൈകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here