ബെംഗളൂരു | കമല്‍ ഹാസന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ തടസ്സങ്ങളില്ലാതെ റിലീസ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ കമല്‍ ഹാസന്‍ ഹര്‍ജി നല്‍കി.കമല്‍ ഹാസന്റെ ചില പരാമര്‍ശങ്ങള്‍ കന്നഡ ഭാഷയ്ക്കെതിരാണെന്ന് ചിലര്‍ വ്യാഖ്യാനിച്ചതിന്റെ പേരില്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) ചിത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കമല്‍ കോടതിയെ സമീപിച്ചത്.

ചെന്നൈയില്‍ നടന്ന ഒരു പ്രമോഷണല്‍ പരിപാടിയില്‍ കമല്‍ ഹാസന്‍ ‘തമിഴില്‍ നിന്നാണ് കന്നഡ ജനിച്ചത്’ എന്ന് പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്. ഇതിന് മറുപടിയായി, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് കമലഹാസന്‍ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കില്‍ തഗ് ലൈഫ് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. നടന്റെ പരാമര്‍ശം വികാരങ്ങളെ വ്രണപ്പെടുത്തുകയും കന്നഡ സംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നാണ് കെഎഫ്സിസി വാദിക്കുന്നത്.

തഗ് ലൈഫിന്റെ സഹനിര്‍മ്മാതാവാണ് കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍. ഇതിന്റെ പേരിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കമലഹാസന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്നും പ്രൊഡക്ഷന്‍ ഹൗസ് വാദിച്ചു. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക ബന്ധം എടുത്തുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്താവന നടത്തിയതെന്ന് അവര്‍ വാദിച്ചു. കമലഹാസനെ പിന്തുണച്ച കന്നഡ നടന്‍ ശിവ രാജ്കുമാറിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കമലഹാസന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കമലഹാസന്‍ കന്നഡയെക്കുറിച്ച് എപ്പോഴും പോസിറ്റീവായി സംസാരിച്ചിട്ടുണ്ടെന്ന് ശിവ രാജ്കുമാറും വ്യക്തമാക്കിയിരുന്നു. തഗ് ലൈഫ് ഏകദേശം 300 കോടി രൂപയുടെ നിക്ഷേപമാണെന്നും ഏതെങ്കിലും തടസ്സം മൂലം ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞു. സുരക്ഷയും സ്‌ക്രീനിംഗും ആവശ്യപ്പെട്ട് പ്രൊഡക്ഷന്‍ ഹൗസ് നേരത്തെ പോലീസ് ഉള്‍പ്പെടെയുള്ള സംസ്ഥാന അധികാരികളെ സമീപിച്ചിരുന്നതായി അറിയിച്ചു. എന്നാല്‍, യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കോടതി വഴി നിയമ സംരക്ഷണം തേടാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. കേസ് ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here