കാശ്മീര്‍ താഴ്‌വരയിലെ കോട മഞ്ഞിലേക്ക് ചെനാബ് വഴി പായുന്ന തീവണ്ടികളെ ഇനി കാണാം. അവരുടെ ചൂളം വിളി കേള്‍ക്കാം. ജമ്മുതാവിയില്‍ നിന്ന് കയറിയാല്‍ നാലര മണിക്കൂര്‍ കൊണ്ട് ശ്രീനഗറില്‍ ഇറങ്ങാം. അതെ, ചെനാബ് ആര്‍ച്ച് റെയില്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായി. കാശ്മീര്‍ താഴ്‌വര ഇന്ത്യയുടെ കന്യാകുമാരിവരെ നീളുന്ന റെയില്‍ശൃംഖലയില്‍ കണക്ടായി.

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിവേ ആര്‍ച്ച് പാലമായി മാറിയ ചെനാബ്, രാജ്യത്തെ ആദ്യ കേബിള്‍ റെയില്‍പാലമായ ആന്‍ജിഘട്ട് തുടങ്ങി ഒരുപിടി എഞ്ചിനിയറിംഗ് വിസ്മയങ്ങള്‍ ശിവാലിക്, പിര്‍ പഞ്ചാല്‍ മലനിരകളിലൂടെ നിര്‍മിച്ച പുതിയ റെയില്‍പാതയിലുണ്ട്.

1990കളുടെ പകുതിയിലാണ് ഉധംപുരിനേയും കശ്മീര്‍ താഴ്വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയേയും ബന്ധിപ്പിക്കുന്ന ഉധംപുര്‍ ശ്രീനഗര്‍ബാരാമുള്ള റെയില്‍വേ ലൈന്‍ (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. പിന്നീട് തടസങ്ങള്‍ പലതുണ്ടായി. ഹിമാലയന്‍ പ്രദേശത്തുകൂടി കടുന്നുപോകുന്ന റെയില്‍വേ ലൈന്‍ പദ്ധതിക്ക് കാലാവസ്ഥയടക്കം വെല്ലുവിളിയായിരുന്നു. കൂടാതെ നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണം. വെല്ലുവിളി നിറഞ്ഞ കൊങ്കണിലെ റെയില്‍പ്പാത നിര്‍മ്മിച്ച് പരിചയസമ്പത്തുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് നിര്‍മ്മാണ ഏജന്‍സിയായും രൂപകല്‍പ്പന കണ്‍സര്‍ട്ടന്റായും നിയമിച്ചത്. 2018 മുതല്‍ ഭൂപ്രകൃതിയോട് മല്ലിട്ട്, 400 സിവില്‍ എന്‍ജിനിയര്‍മാരും 1300 ജീവനക്കാരും ആഴ്ചയില്‍ എല്ലാ ദിവസവും ജോലി ചെയ്ത കഠിനപ്രയത്‌നം. ചെനാബ് പാലവും അന്‍ജി പാലവും ഉയര്‍ത്തി ലോകത്തിനു മുന്നില്‍ റെയില്‍വേ അതു യാഥാര്‍ത്ഥ്യമാക്കി കാട്ടി.

ചെനാബ് നദിയില്‍ നിന്ന് പാലത്തിലേക്ക് 359 മീറ്റര്‍ ഉയരം. അതായത് പാരീസിലെ ഈഫല്‍ ടവറിനേക്കാര്‍ 35 മീറ്റര്‍ അധികം തലപ്പൊക്കമുണ്ട് 1.10 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെനാബ് പാലത്തിന്. സമുദ്രനിരപ്പില്‍ നിന്ന് 856 മീറ്റര്‍ ഉയരത്തിലെ പാലത്തില്‍ നിന്ന് നോക്കിയാല്‍ ചെനാബ് നദി ചെറിയൊരു അരുവിലോലെ സുന്ദരമായി ഒഴുകുന്നത് കാണാം. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശി അടിക്കുന്ന കാറ്റിനെവരെ പാലം പ്രതിരോധിക്കും. ഭൂകമ്പത്തെ ചെറുക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീലാണ് ഉപയോഗിച്ചത്. നിര്‍മ്മാണചെലവ് -1486 കോടി രൂപ.

പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ്. ആര്‍ച്ചിന്റെ ഭാരം: 13000 മെട്രിക് ടണ്‍. 17 സ്പാനുകളുണ്ട്. പാലത്തിന് 120 വര്‍ഷത്തെ ആയുസാണ് കണക്കുകൂട്ടിയിരിക്കുന്നത്. തീവണ്ടകള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഇതിലൂടെ ഓടിക്കാം.

റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയിലെ ചെനാബ് നദി കടക്കുമ്പോള്‍ കശ്മീരിലേക്കുള്ള വഴിയാണ് തുറക്കുന്നത്. ഒരൊറ്റത്തൂണിന്റെ ശക്തിയില്‍ 96 കേബിളുകളില്‍ നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന നിര്‍മ്മിതിയാണ് അന്‍ജിപാലം. ഈ ശൃംഖലയിലെ മറ്റൊരു വിസ്മയം. ഇന്ത്യയുടെ ആദ്യത്തെ കേബിള്‍ റെയില്‍പ്പാലം. 473 മീറ്ററാണ് പാലത്തിന്റെ നീളം. ഉയരം: 193 മീറ്റര്‍. ഇത് നിര്‍മ്മിക്കുവാനായി 473 കിലോമീറ്റര്‍ കേബിളുകള്‍ ഉപയോഗിച്ചു. നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരം, ചെലവ് 435 കോടി.

ഉധംപുര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ ലൈന്‍ 272 കി.മീറ്ററാണ്. ലോകത്തിലെ ഏറ്റഴു വലുതും അപൂര്‍വുമായ രണ്ട് പാലങ്ങള്‍: ചെനാബ് പാലം, അന്‍ജിഖഡ് പാലം. 119 കിമീറ്റര്‍ നീളത്തില്‍ 38 തുരങ്ക പാതകള്‍, 943 പാലങ്ങള്‍. ആകെ ചെലവ്: 43,780 കോടി രൂപ.

യാത്രക്കാര്‍ക്ക് അപകട മുന്നറിയിപ്പുകളുണ്ടെങ്കില്‍ നല്‍കാന്‍ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പീര്‍ പഞ്ചല്‍ യാത്ര, സൈനക നീക്കങ്ങള്‍ എല്ലാം ഇനി സുഗമമാകും.

kashmir Chenab rail arch Bridge the highest in the world

LEAVE A REPLY

Please enter your comment!
Please enter your name here