ന്യൂഡല്‍ഹി | ഇന്ന് (ശനി) പുലര്‍ച്ചെ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശം. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും സൈനിക സ്വത്തുക്കളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷം, ഇറാന്റെ തിരിച്ചടി ആദ്യമായി ലക്ഷ്യം കണ്ടൂവെന്നതാണ് ഇസ്രായേലിനെ ഞെട്ടിച്ചത്.

ഇറാനുള്ളില്‍ കടന്ന് ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് ആദ്യം ഇസ്രായേല്‍ നടത്തിയത്. ഇറാനിലേക്ക് കടത്തിക്കൊണ്ടുവന്ന ഡ്രോണുകളുപയോഗിച്ചായിരുന്നൂ, ഇസ്രായേല്‍ ആക്രമണം. ആക്രമണങ്ങളില്‍ സൈനിക ഉന്നതരടക്കം 78 പേര്‍ കൊല്ലപ്പെടുകയും 320 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ പറഞ്ഞത്.

ഇസ്രായേലിലേക്ക് ഡ്രോണുകള്‍ വിക്ഷേപിച്ചും പിന്നീട് ബാലിസ്റ്റിക് മിസൈലുകളുടെ തിരമാലകള്‍ തൊടുത്തുമാണ് ഇറാന്‍ തിരിച്ചടിച്ചത്. ജറുസലേമിനും ടെല്‍ അവീവിനും മുകളിലുള്ള രാത്രി ആകാശത്ത് സ്‌ഫോടനങ്ങള്‍ ഉണ്ടായി, താഴെയുള്ള കെട്ടിടങ്ങള്‍ വിറച്ചു. ഇസ്രായേലി സൈന്യം സാധാരണക്കാരോട് മണിക്കൂറുകളോളം ബങ്കറുകളില്‍ അഭയം തേടാന്‍ നിര്‍ദ്ദേശം നല്‍കി. ഇറാനില്‍ നിന്നുള്ള പുതിയ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇന്നു പുലര്‍ച്ചെ വന്ന മിസൈലുകളില്‍ ചിലത് തടയാനായില്ല. അതാണ് ടെല്‍ അവീവിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വീണത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഇസ്രായേലിലെ ഡസന്‍ കണക്കിന് ലക്ഷ്യങ്ങളെ ആക്രമിച്ചതായി പറഞ്ഞു. ഇറാനിയന്‍ മിസൈല്‍ ആക്രമണം സ്ഥിതീകരിച്ച ഇസ്രായേല്‍, ബഹുനില കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കാനും തീകെടുത്താന്‍ ഇസ്രായേലിന്റെ അഗ്‌നിശമന സേന പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ടെല്‍ അവീവിലെ ഒരു ആശുപത്രിയില്‍ എത്തിച്ച ഒരു സ്ത്രീ മരണപ്പെട്ടു. ഏഴുപേര്‍ ചികിത്സിയിലാണ്. ഒരു മിസൈല്‍ റിഷോണ്‍ ലെസിയോണില്‍ പതിക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. – ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെ തന്നെ ഇസ്രായേലും തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ മെഹ്റാബാദ് വിമാനത്താവളത്തില്‍ നിന്ന് തീയും കനത്ത പുകയും ഉയര്‍ന്നൂവെന്ന് ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഒമാനില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ ഞായറാഴ്ച നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണമെന്നതാണ് ലോകത്തെ ഞെട്ടിച്ചത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, യുഎസുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ‘അര്‍ത്ഥശൂന്യമായി’ മാറിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ”ചര്‍ച്ചകളെ അര്‍ത്ഥശൂന്യമാക്കുന്ന ഒരു ജോലിയാണ് യുഎസ് ചെയ്തത്,” മന്ത്രാലയ വക്താവ് ബഗായ് സ്റ്റേറ്റ് ടെലിവിഷനില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here