തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കതിരുകാള സമര്‍പ്പണം ഇക്കൂറിയും നടന്നു. നെല്‍ക്കതിര്‍മണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ എഴുന്നള്ളിച്ച് ആറ്റുകാല്‍ അമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണിത്. തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാന പ്രധാനമായ കെട്ടുകാഴ്ച കൂടിയാണ് ‘കതിരുകാള’.
തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂര്‍ പുത്തന്‍തോപ്പ് നിവാസികളാണ് രണ്ടു പതിറ്റാണ്ടിലേറെയായി കതിരുകാളയെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വഞ്ചിയൂര്‍ ഏലാ (വയല്‍) അപ്രത്യക്ഷമായെങ്കിലും ആചാരം ഇന്നും തുടരുന്നു. കാലത്തിനനുസരിച്ച് ആചാരങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നുവെന്ന് മാത്രം. എന്നിരിന്നാലും കഴിഞ്ഞ 25 വര്‍ഷമായി ഈ ചടങ്ങ് തുടരുന്നുണ്ട്.
ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വ്രതാനുഷ്ഠാനങ്ങളോടെ കതിര്‍കറ്റകള്‍ കൊണ്ടുവരുന്നത്. കറ്റ വിതച്ച് കതിരാക്കി, കതിര്‍ മണികള്‍ കൊണ്ട് മാല കെട്ടി, അളവനുസരിച്ച് വെട്ടി വച്ചുപിടിപ്പിക്കുന്നു. ഒരാഴ്ച്ച നീളുന്ന ഒരുക്കങ്ങള്‍ ചെയ്യുന്നത് 21 ദിവസത്തെ വ്രതമെടുത്താണ്. കതിരുകാളയുടെ മുഖത്തിന്റെ മാതൃക ഒരു ശില്‍പിയുടെ കരവിരുതിലാണ് തയ്യാറുക്കുന്നത്. പൊങ്കാല ഉത്സവത്തിനുശേഷം ഈ സാമഗ്രികള്‍ ക്ഷേത്രത്തില്‍ നിന്നും ലേലത്തില്‍ തിരിച്ചു വാങ്ങുകയാണ് പതിവ്. കതിരു മാത്രമേ എല്ലാവര്‍ഷവും പുതുതായി ഉപയോഗിക്കാറുള്ളൂ. വഞ്ചിയൂരില്‍ നിന്നും ചെണ്ടമേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ കതിര്‍കാള എഴുന്നള്ളത്ത് പുറപ്പെടുന്നത്.
വഞ്ചിയൂര്‍ പ്രദേശത്ത് ഊരുചുറ്റി നാട്ടുകാരെയെല്ലാം വണങ്ങിയശേഷമാണ് കതിരുകാള യാത്രയാവുന്നത്. ആറ്റുകാല്‍ ദേവിയുടെ പിതൃതുല്യനായ ശ്രീകണ്ഠശ്വരം മഹാദേവന്റെ മുന്നിലെത്തി അനുവാദം വാങ്ങി മുന്നോട്ടു നീങ്ങും. പോകുന്ന വഴിയിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം എന്നിവയുള്‍പ്പെടെ എല്ലാ അമ്പലങ്ങളിലെയും മൂര്‍ത്തികളെ വന്ദിച്ചാണ് കടന്നുപോകുന്നത്. പാതിരാത്രിയോടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് എത്തിച്ചേരുമ്പോള്‍ ക്ഷേത്രഭാരവാഹികള്‍ പൂജാദികര്‍മ്മങ്ങളോടെ കതിരുകാളയെ സ്വീകരിക്കുന്നു.
അമ്പലത്തിലേക്ക് കയറി (ശ്രീകോവിലിനു പുറത്ത്) വലതു വശത്തേക്ക് നടന്നാല്‍ കതിരുകാളയെ ദര്‍ശിക്കാം. പ്രദക്ഷിണ പാതയില്‍ ഗണപതിയെ തൊഴുത് തിരികെ അമ്മയുടെ സന്നിധിയില്‍ എത്തുന്ന വഴിയില്‍ ചുമരിനോട് ചേര്‍ന്ന് കതിരുകാളയെ കാണാം.