ജോറോറോക്ക് (കെനിയ) | ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മലയാളികളായ അഞ്ചുപേരടക്കം ആറുമരണം. ഒരു പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആന്‍ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളംപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

ഖത്തറില്‍ നിന്ന് യാത്ര ചെയ്ത 28 അംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇന്നലെ ഓള്‍ ജോറോറോക്ക്-നകുരു റോഡിലായിരുന്നു അപകടം. 28 വിനോദസഞ്ചാരികളെയും മൂന്ന് പ്രാദേശിക ഗൈഡുകളെയും ഒരു ഡ്രൈവറെയും വഹിച്ചുകൊണ്ട് നയാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞ് ഒരു കുഴിയില്‍ വീഴുകയായിരുന്നു. മഴ തുടങ്ങിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന് റോഡില്‍ നിന്ന് തെന്നിമാറി, ഒരു മരത്തില്‍ ഇടിച്ച ബസ് പെട്ടെന്ന് റോഡില്‍ നിന്ന് കുഴിയിലേക്ക് മറിയുകയായിരുന്നൂവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ കണ്ടെത്തിയിട്ടില്ലെന്നും തെരച്ചില്‍ നടക്കുന്നുണ്ടെന്നും നയാന്‍ഡരുവ കൗണ്ടി പോലീസ് കമാന്‍ഡര്‍ സ്റ്റെല്ല ചെറോണോ
മാധ്യമങ്ങളെ അറിയിച്ചു.

ഗതാഗത നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്ത കെനിയയില്‍ റോഡപകടങ്ങള്‍ പതിവാണ്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയുടെ (NTSA) കണക്കുകള്‍ പ്രകാരം, 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ കെനിയയില്‍ 1,139 റോഡപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,166 മരണങ്ങളെ അപേക്ഷിച്ച് അല്പം കുറവാണ്. കാല്‍നടയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത്. പരിക്കേറ്റവരില്‍ 3,316 പേര്‍ക്ക് ഗുരുതരമായ പരിക്കുകളും 2,693 പേര്‍ക്ക് ചെറിയ പരിക്കുകളും സംഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here