തിരുവനന്തപുരം | എംഎസ്സി ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്ന ലൈബീരിയ പതാകയുള്ള ഒരു ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ അറബിക്കടലില്‍ മറിഞ്ഞു. തുടര്‍ന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കി. കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തുന്നതിന് 30 മിനിറ്റ് മുമ്പാണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 15 ജീവനക്കാര്‍ കപ്പലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

വെള്ളിയാഴ്ച വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്ന് (ശനി) ഉച്ചയ്ക്ക് 1:30 ഓടെ കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. കൊച്ചി തുറമുഖത്ത് നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മറിഞ്ഞത്. 24 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു.അവരില്‍ ഒമ്പതുപേര്‍ മാത്രമേ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടുള്ളൂ. ശേഷിക്കുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ വ്യോമ നിരീക്ഷണം എല്ലാം ചേര്‍ന്ന് വിപുലമായ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കുറച്ച് കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ അറബിക്കടലില്‍ ഒഴുകിക്കിടക്കുന്ന ഈ കണ്ടെയ്‌നറുകളില്‍ 367.1 മെട്രിക് ടണ്‍ വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ (VLSFO), 84.4 മെട്രിക് ടണ്‍ മറൈന്‍ ഗ്യാസ് ഓയില്‍ എന്നിവയുള്‍പ്പെടെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഈ വസ്തുക്കള്‍ ചോര്‍ന്നൊലിക്കുകയോ മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ ഗുരുതരമായ പാരിസ്ഥിതിക, സുരക്ഷാ അപകടമുണ്ടാക്കുന്നു. കണ്ടെയ്‌നറുകളുടെ കൃത്യമായ ഉള്ളടക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ കത്തുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തീരത്തിന് സമീപം ചരക്ക് കണ്ടെയ്‌നറുകളോ എണ്ണ ചോര്‍ച്ചയോ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അടുത്തുള്ള തീരദേശ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ അടിയന്തര നമ്പറായ 112 ല്‍ വിളിക്കുകയോ ചെയ്യണം.

മത്സ്യത്തൊഴിലാളികള്‍, കടല്‍ത്തീരത്ത് പോകുന്നവര്‍, തീരദേശ പ്രദേശങ്ങളിലെ താമസക്കാര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒഴുകുന്ന കണ്ടെയ്‌നറുകളുടെ ദിശയും ആഘാതവും ട്രാക്ക് ചെയ്യുന്നതിന് തീരദേശ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here