തിരുവനന്തപുരം | ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി സംസ്ഥാനത്തെ 312 വില്ലേജുകളിലായി 7.43 ലക്ഷം ഹെക്ടര്‍ ഭൂമി സര്‍വേ ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍. സെപ്റ്റംബറോടെ 60 ശതമാനം സര്‍വേ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ശേഷിക്കുന്ന വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വേയുടെ നാലാം ഘട്ടം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഉജറുള്‍വാറിലും കൊല്ലം ജില്ലയിലെ മങ്ങാട് ഗ്രാമത്തിലും ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി, രേഖകള്‍ പ്രസിദ്ധീകരിച്ചു.

അളവെടുപ്പുമായി ബന്ധപ്പെട്ട പരാതികളുള്ളവര്‍ക്ക് ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി പരാതി നല്‍കാം. ഇതിനായി നാല് അവസരങ്ങള്‍ ഉണ്ടാകും. ഇതില്‍ പരിഹരിക്കപ്പെടാത്ത പരാതികള്‍ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാം. സര്‍ക്കാര്‍ ഭൂമി അളന്ന് പരിശോധിച്ചതിനുശേഷം മാത്രമേ ഓരോ വില്ലേജിലെയും സ്വകാര്യ ഭൂമിയുടെ സര്‍വേ ആരംഭിക്കൂ. ഈ പ്രക്രിയയില്‍ ഒരു സര്‍ക്കാര്‍ ഭൂമിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂവുടമസ്ഥതാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഒരു സെറ്റില്‍മെന്റ് ആക്റ്റ് അവതരിപ്പിക്കും. രേഖപ്പെടുത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശ പരിധിക്കപ്പുറം ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന വ്യക്തികള്‍ക്ക് നിയമപരമായ ഉടമസ്ഥാവകാശം നല്‍കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. അട്ടപ്പാടിയില്‍ അനധികൃത ഭൂമി ഏറ്റെടുക്കലിന് ഒരു ലോബി ഉണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍വേ പൂര്‍ത്തിയാക്കിയ മൂന്ന് വില്ലേജുകളില്‍ അനധികൃത ഭൂമി ഏറ്റെടുക്കല്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here