തിരുവനന്തപുരം | പാകിസ്ഥാന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചതിന് ഹരിയാനയിലെ ഒരു പ്രമുഖ യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍. രണ്ടുതവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുകയും പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഉദ്യോഗസ്ഥരെ കണ്ടുവെന്നും സ്ഥിതീകരിച്ചതോടെയാണ് അറസ്റ്റുചെയ്തത്.

ഡല്‍ഹിയില്‍ വച്ച് ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയശേഷമാണ് ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലേക്ക് പോയത്. പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് ഹിസാര്‍ പോലീസാണ് ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്തത്. ഇന്ന് (മെയ് 17) കോടതിയില്‍ ഹാജരാക്കിയ മല്‍ഹോത്രയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ‘ട്രാവല്‍ വിത്ത് ജോ’ എന്ന പേരില്‍ യൂട്യൂബില്‍ ഒരു ട്രാവല്‍ ചാനല്‍ നടത്തുന്ന മല്‍ഹോത്ര, അയല്‍രാജ്യത്തേക്കുള്ള സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി രഹസ്യ വിവരങ്ങള്‍ പങ്കിട്ടതായാണ് വിവരം.

2023 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വിസ തേടി ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ അഹ്സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി മല്‍ഹോത്ര ബന്ധപ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറിയതായും പിന്നീട് ബന്ധം തുടര്‍ന്നതായും പറയപ്പെടുന്നു. പോലീസ് അന്വേഷണത്തില്‍ ഡാനിഷിന്റെ നിര്‍ദ്ദേശപ്രകാരം മല്‍ഹോത്ര രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയതായാണ് പോലീസ് പറയുന്നത്. താമസത്തിനും യാത്രയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും അലി അവാന്‍ എന്നയാളാണ് ചെയ്തത്.

പാക്കിസ്ഥാനില്‍ വച്ച് ഷാക്കിര്‍, റാണ ഷഹബാസ് എന്നീ വ്യക്തികള്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ ഇന്റലിജന്‍സ്, സുരക്ഷാ ഏജന്‍സികളിലെ അംഗങ്ങളെ അലി അവാന്‍ പരിചയപ്പെടുത്തി. ‘ജട്ട് രണ്‍ധാവ’ എന്ന വ്യാജ പേരിലാണ് ഷാക്കിറിന്റെ കോണ്‍ടാക്റ്റ് തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തിരിച്ചെത്തിയതിനുശേഷവും, വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ്, ടെലിഗ്രാം എന്നിവയിലൂടെ അവര്‍ ഈ വ്യക്തികളുമായി ആശയവിനിമയം തുടര്‍ന്നു. അതിലൂടെ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറി. പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ഡാനിഷുമായി മല്‍ഹോത്ര പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here