ന്യൂഡല്‍ഹി | 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന രണ്ട് പുതിയ ഹര്‍ജികള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. എല്ലാവര്‍ക്കും പത്രങ്ങളില്‍ പേര് വേണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം.

മെയ് 20 ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത കേസില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. കേസിലെ ഇടക്കാല ആശ്വാസത്തിന്റെ കാര്യം സുപ്രീം കോടതി പിന്നീട് പരിഗണിക്കും.

ഇന്ന് ഒരു ഹര്‍ജിയില്‍ വാദം കേട്ടയുടനെ, കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍പ്പ് രേഖപ്പെടുത്തി. നിയമത്തെ ചോദ്യം ചെയ്യുന്ന ‘അനന്തമായ’ ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഏപ്രില്‍ 8 ന് താന്‍ ഹര്‍ജി സമര്‍പ്പിച്ചതായും ഏപ്രില്‍ 15 ന് സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാണിച്ച പോരായ്മകള്‍ നീക്കം ചെയ്തതായും എന്നാല്‍ ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

എല്ലാവരും തന്റെ പേര് പത്രങ്ങളില്‍ വരണമെന്ന് ആഗ്രഹിക്കുന്നൂവെന്നായിരുന്നു ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത്. തന്റെ ഹര്‍ജി പരിഗണനയിലുള്ള ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിഭാഷകന്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടപ്പോള്‍, അത് ഞങ്ങള്‍ തീരുമാനിക്കുമെന്നും ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ബെഞ്ച് അത് തള്ളി.

കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍, വഖഫ്-ബൈ-യൂസര്‍ അല്ലെങ്കില്‍ വഖഫ്-ഡീഡ് എന്നിവ ഉള്‍പ്പെടെ മൂന്ന് വിഷയങ്ങളില്‍ ഇടക്കാല നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള വാദം മെയ് 20 ന് കേള്‍ക്കുമെന്ന് ബെഞ്ച് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here