ന്യൂഡല്‍ഹി | പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വൈകാരിക പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനീറില്‍ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നൂ പ്രസംഗം. തന്റെ സിരകളില്‍ രക്തമല്ല, ചൂടുള്ള സിന്ദൂരമാണ് തിളയ്ക്കുന്നതെന്ന് പറഞ്ഞതോടെ ജനം ആവേശക്കൊടുമുടിയിലെത്തി. ‘സിന്ദൂര്‍ ഒരു സ്‌ഫോടകവസ്തുവായി മാറിയപ്പോള്‍, ഫലം എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞൂവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇന്ത്യ പാകിസ്ഥാനിലെ ഒമ്പത് ഏറ്റവും വലിയ തീവ്രവാദ ഒളിത്താവളങ്ങള്‍ വെറും 22 മിനിറ്റിനുള്ളില്‍ നശിപ്പിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഓരോ ഭീകരാക്രമണത്തിനും പാകിസ്ഥാന്‍ സൈന്യവും അതിന്റെ സമ്പദ്വ്യവസ്ഥയും കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 86 ജില്ലകളിലായി പുനര്‍വികസിപ്പിച്ച 103 അമൃത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ‘ഇന്ന്, കര്‍ണി മാതാവിന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഇന്ന് 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഈ അവസരത്തില്‍ ഞാന്‍ ജനങ്ങളെ അഭിനന്ദിക്കുന്നു,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

‘ഇന്ത്യയ്ക്ക് അര്‍ഹമായ വെള്ളം പാകിസ്ഥാന് ലഭിക്കില്ലെന്നും, ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചതിന് അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഭീകരതയെ ചെറുക്കുന്നതിന് ഓപ്പറേഷന്‍ സിന്ദൂര്‍ മൂന്ന് സൂത്രവാക്യങ്ങള്‍ തീരുമാനിച്ചു. ഒന്നാമതായി, ഇന്ത്യയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍, അവര്‍ക്ക് ഉചിതമായ മറുപടി ലഭിക്കും. നമ്മുടെ സേന സമയം, രീതി, സാഹചര്യങ്ങള്‍ എന്നിവ തീരുമാനിക്കും. രണ്ടാമതായി, ആണവ ബോംബ് ഭീഷണികളെ ഇന്ത്യ ഭയപ്പെടില്ല. മൂന്നാമതായി, തീവ്രവാദികളെയും അവരെ ആശ്രയിക്കുന്ന സര്‍ക്കാരുകളെയും ഞങ്ങള്‍ വേര്‍തിരിക്കില്ല…” – മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here