തിരുവനന്തപുരം | കണ്ടം ചെയ്യാന്‍ 2 കൊല്ലം കൂടി ബാക്കി നില്‍ക്കേയാണ് അറബിക്കടലില്‍ എം.എസ്.സി. എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിത്താണത്. നിലവില്‍ 28 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ കപ്പലില്‍ താങ്ങാവുന്നതിലധികം ചരക്കുകള്‍ കുത്തിനിറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖത്തുനിന്നാണ് കപ്പല്‍ കൊച്ചിയിലേക്ക് തിരിച്ചത്. അതുകൊണ്ടുതന്നെ പോര്‍ട്ടില്‍ വേണ്ടത്ര പരിശോധന ഉണ്ടായിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

കപ്പലിനു ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചൂവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനെ ധരിപ്പിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ടു തന്നെ അടിയന്തരചെലവുകള്‍ക്കുള്ള പണംപോലും ലഭിക്കുകയില്ല. എങ്കിലും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുള്ള ചെലവ് രാജ്യാന്തര ഷിപ്പിങ് കണ്‍സോര്‍ഷ്യം, ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് ഷിപ്പിങ് എന്നിവയില്‍നിന്നും ലഭ്യമാക്കാമെന്നും ഡി.ജി.എസ്. സംസ്ഥാന സര്‍ക്കാരിന്്് ഉറപ്പു നല്‍കി.

കപ്പലുടമകള്‍, കപ്പല്‍ ഏജന്റുമാര്‍, കപ്പല്‍ ഓപ്പറേറ്റര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനികളുമൊക്കെ ഉള്‍പ്പെടുന്നതാണു കണ്‍സോര്‍ഷ്യം. പണം കിട്ടിയില്ലെങ്കില്‍ ഒരുമാസം കാത്തിരുന്നശേഷം, പബ്ലിക് നോട്ടീസ് നല്‍കി, കണ്ടൈയ്‌നറിനുള്ളിലെ വസ്തുക്കള്‍ ലേലത്തില്‍ വിറ്റഴിക്കാനാണു അധികൃതര്‍ ഉദ്ദേശിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി അടച്ച് ഉടമയ്ക്കു കണ്ടൈയ്‌നര്‍ കൊണ്ടുപോകാം. ഉപയോഗശൂന്യമായവ സ്‌ക്രാപ് ഇനത്തില്‍ വില്‍ക്കും. കപ്പല്‍ കമ്പനി റിക്കവറി പ്ലാന്‍ തയാറാക്കി നല്‍കിയിട്ടുണ്ട്.
കരയില്‍ അടിയുന്ന കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടുപ്പിക്കാനും കരയില്‍ സംരക്ഷിക്കാനുമുള്ള ചുമതല അതാതു ജില്ലാ ഭരണകൂടങ്ങള്‍ക്കു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here