തിരുവനന്തപുരം | സുപ്രീം കോടതി അഭിഭാഷകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 5 മുതല്‍ 10 കോടി വരെ സംഭാവന നല്‍കി ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍. സംഭാവന നല്‍കിയവരുടെ പട്ടികയില്‍ വേദാന്ത ഗ്രൂപ്പ്, അനില്‍ അംബാനി, ഗൗതം അദാനി, കുമാര്‍ മംഗലം ബിര്‍ള, ലക്ഷ്മി മിത്തല്‍, ധീരുഭായ് അംബാനി കുടുംബം, ടോറന്റ് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടുന്നു. ഓരോരുത്തരും 5 മുതല്‍ 10 കോടി വരെ സംഭാവന നല്‍കിയതായാണ് വിവരം.

ബാര്‍ അസോസിയേഷന്‍ (SCBA) അംഗങ്ങള്‍ക്കായി 50 കോടിയുടെ ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ധനസഹായം നല്‍കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സുകാര്‍ ഒത്തുചേര്‍ന്നത്. സുപ്രീം കോടതിയുടെ 75-ാം വാര്‍ഷികാഘോഷ വേളയില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ സിബല്‍ വ്യക്തിപരമായി മുന്‍കൈ എടുത്താണ് കോര്‍പറേറ്റുകളെ ഒന്നിപ്പിച്ചത്. അഭിഭാഷകര്‍ക്കായി ഇത്രയും വലിയ ഒരു ക്ഷേമ സംരംഭം ഇന്ത്യ ഇന്‍കോര്‍പ്പറേറ്റഡ് നേരിട്ട് നടപ്പിലാക്കുന്നത് ആദ്യമായിട്ടാണെന്ന് കപില്‍ സിബല്‍ പറഞ്ഞു.

”ഞാന്‍ വേദാന്തയെ വിളിച്ചു, അവര്‍ 5 കോടി തന്നു. എന്റെ പ്രിയ സുഹൃത്ത് അനില്‍ അംബാനിയെ ഞാന്‍ വിളിച്ചു. അദ്ദേഹത്തിന് ഇല്ല എന്ന് പറയാന്‍ കഴിഞ്ഞില്ല. അദാനി, അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം 5 കോടി തന്നു. ബിര്‍ളയും മിത്തലും 5 കോടി വീതം നല്‍കി. അംബാനി കുടുംബത്തോട് 10 കോടി നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടു – അവര്‍ 5 കോടി തന്നു. ടോറന്റ് ഗ്രൂപ്പും 5 കോടി തന്നു” – കണക്കുകള്‍ വെളിപ്പെടുത്തിക്കൊണ്ട് കപില്‍ സിബല്‍ പറഞ്ഞു.

സമഗ്രവും പണരഹിതവുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇപ്പോള്‍ ആയിരക്കണക്കിന് എസ്സിബിഎ അംഗങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാണെന്നും ഈ സംഭാവനകളിലൂടെ അസോസിയേഷന്‍ പണം നല്‍കുമെന്നും സിബല്‍ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ പിന്തുണയോടെയാണ്, പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിന് 2 ലക്ഷം കവറേജ് ലഭിക്കും. അഭിഭാഷകന്റെ മാതാപിതാക്കളെയും ഭാര്യാപിതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കേജാണ് നടപ്പാക്കുന്നത്.

സുപ്രീം കോടതി വിധിന്യായങ്ങളെക്കുറിച്ചുള്ള നിര്‍ണായക ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന എസ്സിബിഎ പുറത്തിറക്കിയ ”പില്ലേഴ്‌സ് ഓഫ് ജസ്റ്റിസ്” പ്രകാശനം ചെയ്തവേദിയിലാണ് കപില്‍സിബല്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here