ന്യൂഡല്‍ഹി | ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ യുഎസ് സൈനിക പരേഡിലേക്ക് ക്ഷണിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. യുഎസ് സായുധ സേനയുടെ 250-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഷിംഗ്ടണില്‍ നടക്കുന്ന സൈനിക പരേഡിലേക്ക് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ അതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തകളാണ് അമേരിക്ക നിഷേധിച്ചത്.

” ഇത് തെറ്റാണ്. വിദേശ സൈനിക നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല” – വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനറല്‍ മുനീറിനെ യുഎസ് ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയുടെ അതൃപ്തി മനസിലാക്കിയാണ് അമേരിക്ക ഈ വിശദീകരണം പുറത്തിറക്കിയത്. മുനീറിനെ ക്ഷണിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര നയതന്ത്രനീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാരും വെട്ടിലായിരുന്നു.

”യുഎസ് ആര്‍മി ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 14) വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനെ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്രപരവും തന്ത്രപരവുമായ വീക്ഷണകോണില്‍ നിന്ന് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ഈ വാര്‍ത്ത” – മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ യുഎസ് ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി.

LEAVE A REPLY

Please enter your comment!
Please enter your name here