ന്യൂഡല്‍ഹി | ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ ജില്ലയില്‍ സ്‌കൂള്‍ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യ തള്ളി. പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണങ്ങള്‍ അറിയിക്കാന്‍ ഏഴ് ഇന്ത്യന്‍ പ്രതിനിധികള്‍ ലോക തലസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെയാണ് പാക് ആരോപണം. ലോകത്തെ കബളിപ്പിക്കാനുള്ള ശ്രമമെന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.

”ഇന്ന് രാവിലെ ഖുസ്ദാറിലെ സംഭവത്തില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന് പാകിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇന്ത്യ നിരസിക്കുന്നു. അത്തരം എല്ലാ സംഭവങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇന്ത്യ അനുശോചിക്കുന്നു. എന്നിരുന്നാലും, ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമെന്ന ഖ്യാതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും സ്വന്തം ഗുരുതരമായ പരാജയങ്ങള്‍ മറച്ചുവെക്കാനും, എല്ലാ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ സാധാരണ സ്വഭാവമായി മാറിയിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടും.” – മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രക്ഷുബ്ധ പ്രദേശമായ ഖുസ്ദാറില്‍ സ്‌കൂള്‍ ബസ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ സംഭവത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here