ന്യൂഡല്‍ഹി | ഇന്നലെ രാത്രി ഇറാന്റെ ടെഹ്റാനിലുള്ള പ്രധാന എണ്ണ സംഭരണശാലയും എണ്ണ ശുദ്ധീകരണശാലയും ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഷഹ്റാന്‍ ഇന്ധന, ഗ്യാസോലിന്‍ ഡിപ്പോ ഉള്‍പ്പെടെ ആക്രമണത്തിനിരയായി. 11 സംഭരണ ടാങ്കുകള്‍ കത്തി നശിച്ചു. നഗരത്തിന്റെ തെക്ക് ഭാഗത്ത്, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നായ ഷഹര്‍ റേയും ആക്രമിക്കപ്പെട്ടു.
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, സൈനിക സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന ബോംബാക്രമണം നടത്തുന്നത്. ഇറാന്റെ പ്രധാന സാമ്പത്തിക ജീവനാഡിയായ ലോകത്തിലെ ഏറ്റവും വലിയ വാതക പാടത്താണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രായേല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെടുന്നു.
ഇന്നലെ (ശനി) രാത്രി 11:00 ന് തൊട്ടുപിന്നാലെ ഇറാനിയന്‍ ആക്രമണം രൂക്ഷമായതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജറുസലേമിലും ഹൈഫയിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്രായേലിന്റെ ആകാശത്ത് ഇറാന്റെ മിസൈല്‍ വര്‍ഷം തുടര്‍ന്നു. ഏകദേശം ഒരു ദശലക്ഷം ആളുകളെ ബോംബ് ഷെല്‍ട്ടറുകളിലേക്ക് അയച്ചു. മുന്നറിയിപ്പ് നല്‍കി ഏകദേശം ഒരു മണിക്കൂറിനുശേഷം സൈന്യം ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഉപദേശം പിന്‍വലിച്ചു.
ഒറ്റരാത്രികൊണ്ട് പത്തുപേര്‍ കൊല്ലപ്പെട്ടതായും ഒന്നിലധികം ആക്രമണങ്ങളില്‍ 140 ലധികം പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.