ഗാസ | ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കാനും ബന്ദികളെ മോചിപ്പിക്കാനും ഗാസയില്‍ ഏറ്റവും കനത്ത ആക്രമണത്തിലേക്ക് ഇസ്രായേല്‍ കടന്നതായി റിപ്പോര്‍ട്ട്. ഗാസ പിടിച്ചെടുത്തുകൊണ്ടുള്ള അന്തിമയുദ്ധത്തിലേക്ക് ഇസ്രായേല്‍ പദ്ധതിയിടുന്നതായാണ് സൂചന. ഇസ്രായേല്‍ സൈന്യം ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 100 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസിനു സമീപം ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേരും, ജബാലിയയില്‍ ഒരു വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് പേരും, ഖാന്‍ യൂനിസിനു ചുറ്റും നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ നാല് പേരും കൊല്ലപ്പെട്ടു. ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 10 പേര്‍ മരിച്ചതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘കനത്ത ആക്രമണം’ ആരംഭിച്ചതായും ലക്ഷ്യമിട്ട പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ നീങ്ങിയതായും ഇസ്രായേല്‍ സൈന്യം പ്രസ്താവനയിറക്കിയിട്ടുണ്ട്. ആശുപത്രികളില്‍ മതിയായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നും സമീപത്തുള്ള ഷെല്ലാക്രമണത്തില്‍ ഉണ്ടായ കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങള്‍ വിവരിച്ചുകൊണ്ട് ആശുപത്രി ഡയറക്ടര്‍ മര്‍വാന്‍ സുല്‍ത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്താരാഷ്ട്ര നേതാക്കളും ബാഗ്ദാദില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ സംസാരിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഇസ്രായേല്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. യുദ്ധം ഉടനടി നിര്‍ത്തണമെന്ന ആഹ്വാനവുമായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയും പ്രതികരിച്ചു. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ കടന്നുകയറിയ ഹമാസ് സംഗീതോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നവരെ കൊലപ്പെടുത്തുകയും നിരവധി ഇസ്രായേല്‍ പൗരന്മാരെ ബന്ദികളാക്കി പിടിച്ചുകൊണ്ടുപോകുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചത്.