ന്യൂഡല്‍ഹി | രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി, ബംഗ്ലാദേശ് സര്‍ക്കാര്‍ ഓഗസ്റ്റ് 5 പൊതു അവധിയായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച, ഫോറിന്‍ സര്‍വീസ് അക്കാദമിയില്‍ നടന്ന പത്രസമ്മേളനത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക കാര്യ ഉപദേഷ്ടാവ് മൊസ്‌തോഫ സര്‍വാര്‍ ഫാറൂക്കിയാണ് പൊതു അവധി പട്ടികയില്‍ മാറ്റം വരുത്തിയത്.

ഇനി മുതല്‍ ഈ ദിവസം വാര്‍ഷിക അവധിയായി ആചരിക്കുമെന്ന് ഫാറൂക്കി പ്രഖ്യാപിച്ചു. ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച ജൂലൈയിലെ പ്രക്ഷോഭത്തിന്റെ സ്മരണയ്ക്കായി ഈ നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ ഉപദേഷ്ടാവിന്റെ പ്രസ് സെക്രട്ടറി ഷഫീഖുല്‍ ആലവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഞായറാഴ്ച നടക്കാനിരിക്കുന്ന ഉപദേശക സമിതി യോഗത്തിന് ശേഷം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഫാറൂക്കി പറഞ്ഞു. ജൂലൈ പ്രക്ഷോഭത്തെ അടയാളപ്പെടുത്തുന്ന പ്രാഥമിക പരിപാടികള്‍ ജൂലൈ 1 ന് ആരംഭിക്കുമെന്നും പ്രധാന പരിപാടികള്‍ ജൂലൈ 14 മുതല്‍ ഓഗസ്റ്റ് 1 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമായാണ് ഇത്തരം നീക്കമെന്നും വിലകുറഞ്ഞ രാഷ്ട്രീയ തിമിരമാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ബാധിച്ചിരിക്കുന്നതെന്നുമാണ് വിമര്‍ശകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ബഹുജന പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിച്ചൂവെന്നാണ് ഹസീനയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. പ്രക്ഷോഭം ശക്തമായതോടെ അവാമി ലീഗ് സര്‍ക്കാരിന്റെ പതനവും സംഭവിച്ചു. തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. ബംഗ്ലാദേശി നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസാണ് ഇപ്പോള്‍ ഇടക്കാല മുഖ്യ ഉപദേഷ്ടാവായി ചുമതല നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here