ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിനിടെ ഒരു ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ വിമാനം നഷ്ടപ്പെട്ടൂവെന്ന വിലിയിരുത്തലിനെത്തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം. ഫ്രഞ്ച് വിമാനമായ റാഫേലിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ ‘നന്നായി മനസ്സിലാക്കാന്‍’ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഫ്രാന്‍സിന്റെ സായുധ സേനാ മന്ത്രാലയം അറിയിച്ചു.

പാരീസില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഇക്കര്യം പറഞ്ഞത്. സ്ഥിതി വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ വിവരങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ പാരീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഒരു ഇന്ത്യന്‍ വിമാനം നഷ്ടപ്പെട്ടൂവെന്ന് വെളിപ്പെടുത്തിയത്. എണ്ണമല്ല, എന്തുകൊണ്ട് നഷ്ടപ്പെട്ടൂവെന്നതാണ് പ്രധാനമെന്നാണ് അദ്ദേഹവും മാധ്യമങ്ങളോട് പറഞ്ഞത്. തകര്‍ന്നത് റാഫേല്‍ വിമാനമാണോന്ന് അനില്‍ ചൗഹാന്‍ വ്യക്തമാക്കിയതുമില്ല. എന്നാല്‍ ഫ്രാന്‍സിന്റെ പ്രതികരണത്തില്‍ നിന്നും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് റാഫേല്‍ വിമാനമാണെന്ന സൂചനയാണ് നല്‍കുന്നത്.

ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ തകര്‍ന്നൂവെന്ന ആരോപണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചതോടെയാണ് ഫ്രഞ്ച് പ്രതിരോധ വക്താവ് ഇക്കാര്യം പറഞ്ഞത്.

”എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല എന്നതാണ്. അതിനാല്‍, സ്ഥിരീകരിച്ച വിവരങ്ങളില്ലാത്തതിനാല്‍ ആരോപണങ്ങളെക്കുറിച്ച് പറയാനാകില്ല. റഫേലിന്റെ പ്രശ്‌നം ഞങ്ങള്‍ക്ക് പ്രാധാന്യമുള്ളതാണ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ സ്വാഭാവികമായും താല്‍പ്പര്യമുള്ളവരാണ്. അതിനാല്‍ സാഹചര്യം നന്നായി മനസ്സിലാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, നൂറുകണക്കിന് വിമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതിനാല്‍, തീര്‍ച്ചയായും, ഞങ്ങള്‍ ഈ സംഭവങ്ങളെ കഴിയുന്നത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്നു” – വക്താവ് പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകളായി വിവിധ യുദ്ധമേഖലകളില്‍ റാഫേല്‍ സജീവ സേവനം കാഴ്ചവച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്‍, ഒരു യുദ്ധനഷ്ടം സ്ഥിരീകരിക്കുന്നത് വിമാനത്തിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്ന് പറഞ്ഞു.

‘റാഫേല്‍ 20 വര്‍ഷത്തെ യുദ്ധ വിന്യാസം കണ്ടിട്ടുണ്ട്, ഒരു നഷ്ടം സംഭവിച്ചതായി തെളിഞ്ഞാല്‍, അത് ഈ യുദ്ധവിമാനത്തിന്റെ ആദ്യത്തെ യുദ്ധനഷ്ടമായിരിക്കും” – അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here