ന്യൂഡല്‍ഹി | 4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം.

അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള (ഐഎംഎഫ്) ഡാറ്റ ഉദ്ധരിച്ച്, ‘വിക്ഷിത് രാജ്യത്തിനായി വിക്ഷിത് ഭാരത് 2047’ എന്ന വിഷയത്തില്‍ നടന്ന പത്താമത് നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് സുബ്രഹ്മണ്യം ഇക്കാര്യം പ്രഖ്യാപിച്ചത്.

”നമ്മള്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഞാന്‍ പറയുമ്പോള്‍ നമ്മള്‍ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാണ്. ഇത് എന്റെ ഡാറ്റയല്ല. ഇത് ഐഎംഎഫ് ഡാറ്റയാണ്. ഇന്ന് ഇന്ത്യ ജപ്പാനേക്കാള്‍ വലുതാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, ജര്‍മ്മനി എന്നിവ മാത്രമാണ് നമ്മുക്ക് മുന്നിലുള്ളത്” – സുബ്രഹ്മണ്യം പറഞ്ഞു.

2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി ഏകദേശം 4,187 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. 2025 ഏപ്രിലിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടും ഇക്കാര്യം ശരിവയ്ക്കുന്നു. ജപ്പാന്റെ കണക്കാക്കിയ 4,186 ബില്യണ്‍ ഡോളറിനേക്കാള്‍ അല്പം കൂടുതലാണ് ഇത്. 2024 വരെ ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു.

ഇന്ത്യ 2025 ല്‍ 6.2% ഉം 2026 ല്‍ 6.3% ഉം വളര്‍ച്ച കൈവരിക്കുമെന്നും അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം നിലനിര്‍ത്തുമെന്നും ഐഎംഎഫ് കണക്കാക്കുന്നു. ഇതിനു വിപരീതമായി, ആഗോള സാമ്പത്തിക വളര്‍ച്ച അതേ വര്‍ഷങ്ങളില്‍ യഥാക്രമം 2.8% ഉം 3.0% ഉം ആയി ഗണ്യമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.

”ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലും ചിന്തിക്കുന്ന കാര്യങ്ങളിലും നമ്മള്‍ ഉറച്ചുനിന്നാല്‍, അത് മറ്റൊരു 2, 2.5 മുതല്‍ 3 വര്‍ഷം വരെ നീണ്ടുനില്‍ക്കും. നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും.” സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here