തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വക്കേറ്റ് മോഹന്‍ ജോര്‍ജിനെ പ്രഖ്യാപിച്ചു. സിപിഎം നേതാവ് എം സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേരള കോണ്‍ഗ്രസ് മുന്‍ നേതാവും സംസ്ഥാന സെക്രട്ടറിയുമായ ജോര്‍ജ് മത്സരരംഗത്തേക്ക് വരുന്നത്. നേരത്തെ, നിലമ്പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചിരുന്നു. ഇത് പാര്‍ട്ടി അണികളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കി. എന്നാലിപ്പോള്‍, അപ്രതീക്ഷിതമായ നീക്കമാണ് ബിജെപി നടത്തിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധിക്ക് ഒരു ദിവസം മുമ്പാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍ കുമാര്‍, മുസ്ലീം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ്, മറ്റ് മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 നാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഫലം ജൂണ്‍ 23 ന് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here