തിരുവനന്തപുരം | നന്ദന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ വാദം നാളെ കേള്‍ക്കും. തുടര്‍ന്ന് വിധി പറയും.

2017 ഏപ്രില്‍ 9 നാണ് കൂട്ടക്കൊലപാതകം പുറത്തറിയുന്നത്. ഏപ്രില്‍ 5, 6 തീയതികളിലായിരുന്നു കൊലപാതകം. വീട്ടിനുള്ളിലിട്ട് തീ കൊളുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദലിന്റെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്.

കൊലപാതകം നടന്ന് 8 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിചാരണ ആരംഭിച്ചത്. കേദല്‍ അച്ഛന്‍ രാജാ തങ്കം, അമ്മ ജീന്‍ പന്മ, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദല്‍ മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പൂജപ്പുര ജയിലിലാണ് കേദലിനെ പാര്‍പ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here