ആലപ്പുഴ | കഞ്ചാവ് കേസില്‍ കുടുങ്ങി വിവാദമായെങ്കിലും സിപിഎം എംഎല്‍എ: യു. പ്രതിഭയുടെ മകന്‍ കനിവിന് ആശ്വാസം. അമ്പലപ്പുഴ കോടതിയില്‍ എക്‌സൈസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും യു. പ്രതിഭയുടെ മകന്‍ കനിവിനെയും മറ്റ് ആറുപേരെയും ഒഴിവാക്കി. നിലവില്‍ ഇപ്പോള്‍ രണ്ടുപ്രതികള്‍ മാത്രമാണ് കുറ്റപത്രത്തിലുള്ളത്. ആദ്യം എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ യു. പ്രതിഭയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഏഴു പേരെ ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി എക്‌സൈസ് ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഡിസംബര്‍ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാല്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടു. മകനെതിരെ കേസെടുത്തത് വ്യാജ വാര്‍ത്തയെന്നായിരുന്നു യു പ്രതിഭ എംഎല്‍എ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ യു. പ്രതിഭ എം.എല്‍.എ രംഗത്തെത്തുകയും മകനെതിരേ നടപടിയെടുത്ത എക്‌സ്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here