തിരുവനന്തപുരം | കേരളത്തിലെ ദേശീയ പാതാ നിര്‍മ്മാണത്തിലെ പിഴവ് പതിവായി മാറിയിരിക്കയാണ്. ഇക്കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ തലപ്പാറയിലും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുമാണ് റോഡില്‍ വിള്ളലുണ്ടായി. കാസര്‍കോട് ചെമ്മട്ടം വലയിലും ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. തലപ്പാറയില്‍ ദേശീയപാതയില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടത്. ചെറിയ തോതില്‍ വിള്ളല്‍ കണ്ടെങ്കിലും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ വിള്ളല്‍ കൂടിയതോടെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സമീപത്തെ സര്‍വീസ് റോഡു വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. സര്‍വീസ് റോഡിന്റെ സംരക്ഷണഭിത്തിക്കും വിള്ളലുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിള്ളല്‍ രൂപപ്പെട്ടിട്ടും നിര്‍മ്മാണത്തില്‍ അപാകതയില്ലെന്ന നിലപാടിലാണ് ദേശീയ പാതാ അതോറിറ്റി.

ദേശീയപാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. മഴ വെള്ളം നിറഞ്ഞതുമൂലം അടിത്തറയിലുണ്ടായ സമ്മര്‍ദ്ദം മൂലം വയല്‍ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറി. നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുള്‍ ശര്‍മ്മ പറഞ്ഞു. റോഡ് തകര്‍ന്ന സംഭവം അന്വേഷിക്കുന്നതിനായി ദേശീയപാത അതോറിറ്റി തന്നെ മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഇവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here