തിരുവനന്തപുരം | സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്. പാര്‍ലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച ധന ഉത്തരവാദിത്ത നിയമത്തിനുള്ളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയും റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിച്ചും മാത്രമാണ് സംസ്ഥാനത്തിന് വായ്പ എടുക്കാനാകുകയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ആഭ്യന്തര സംസ്ഥാന മൊത്ത ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നര ശതമാനം വരെ വായ്പാനുമതിയുണ്ട്. എന്നാല്‍ 2022-23 ല്‍ 2.5 ശതമാനം, 2023-24ല്‍ 2.99 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനം വായ്പ എടുത്തത്. നമുക്ക് അര്‍ഹതപ്പെട്ട കടം പോലും കേന്ദ്രം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നമുക്ക് അര്‍ഹതപ്പെട്ട കടം എടുക്കാന്‍ അനുവദിക്കണമെന്ന ശക്തമായ ആവശ്യം അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. എന്നിട്ടും അനുവദനീയമായ മൂന്നര ശതമാനത്തില്‍ താഴെയാണ് വായ്പ.
സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ലഭ്യമാക്കിയ ജിഎസ്ഡിപി കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ആകെ കടം ജിഎസ്ഡിപിയുടെ ശതമാനത്തില്‍ 2020-21നുശേഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2020-21ല്‍ കടവും ജിഎസ്ഡിപിയുമായുള്ള അനുപാതം 38.47 ശതമാനമായിരുന്നു. 2021-22ല്‍ 36.31 ശതമാനം, 2022-23ല്‍ 35.38 ശതമാനം, 2023-24ല്‍ 34.2 ശതമാനം എന്നിങ്ങനെ കുറയുകയായിരുന്നു. 2024-25ല്‍ ആകട്ടെ 33.9 ശതമാനമായി താഴ്ന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കടം ജിഎസ്ഡിപി അനുപാതം 58.1 ശതമാനമാണ്. കേന്ദ്രത്തിന്റെ ആകെ കടം 155 ലക്ഷം കോടി രൂപയും. ധനഉത്തരവാദിത്ത നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയില്‍ ധനകമ്മി നിജപ്പെടുത്തുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതി. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് കേരളത്തില്‍ കടപ്പേടി പരത്താന്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.