കൊച്ചി | വാന്‍ ഹായ് 503 എന്ന ചരക്ക് കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ കപ്പല്‍ കേരള തീരത്ത് എത്തിയാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കണ്ടെയ്നറുകള്‍ കേരളാ തീരത്ത് എത്തുമെന്ന്
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്റര്‍നാഷണല്‍ ടാങ്കര്‍ ഓണേഴ്സ് പൊല്യൂഷന്‍ ഫെഡറേഷനും (ഐടിഒപിഎഫ്) പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ കൊച്ചി തീരത്ത് നിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ സ്ഥിതി ചെയ്യുന്നത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നാവികസേനയും തീരസംരക്ഷണസേനയും രക്ഷാപ്രവര്‍ത്തകരും കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമം തുടരുകയാണ്.

ജൂണ്‍ 16 നും ജൂണ്‍ 18 നും ഇടയില്‍ എറണാകുളം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലും ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിലും ഈ കണ്ടെയ്നറുകള്‍ കരയ്ക്കടിയാന്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. അത്തരം വസ്തുക്കള്‍ കണ്ടെത്തിയാല്‍, അടിയന്തര ഹെല്‍പ്പ്ലൈന്‍ 112-ല്‍ വിളിച്ച് കണ്ടതിന്റെ കൃത്യമായ സ്ഥലം അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെ വാന്‍ ഹായ് 503 കപ്പലിലെ തീ അണയ്ക്കുന്നതില്‍ കോസ്റ്റ് ഗാര്‍ഡ് വിജയിച്ചു. എന്നിരുന്നാലും, കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് കട്ടിയുള്ള പുക ഉയര്‍ന്നുകൊണ്ടിരുന്നു. തീ അണയ്ക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) 5,000 കിലോഗ്രാം ഉണങ്ങിയ കെമിക്കല്‍ പൊടി ഉപയോഗിച്ചു. മുംബൈയില്‍ നിന്ന് 20,000 ലിറ്റര്‍ അഗ്‌നിശമന നുര കൂടി കൊണ്ടുവരുന്നുണ്ട്. കൂടാതെ കപ്പല്‍ ഉള്‍ക്കടലിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ സഹായിക്കുന്നതിനായി കൂടുതല്‍ ടഗ് ബോട്ട് സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here