ന്യൂഡല്‍ഹി : മുംബൈ ലോക്കല്‍ ട്രെയിനില്‍ തൂങ്ങിക്കിടന്ന് സഞ്ചരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ വൈറലായതോടെ ലോക്കല്‍ ട്രെയിനുകളെ കൂടി പരിഗണിച്ചുള്ള വികസനം വേണമെന്ന ആവശ്യം ശക്തമാകുന്നു. വന്ദേ ഭാരത്, മറ്റ് എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ, മുംബൈ ലോക്കല്‍ ട്രെയിനുകളിലെ യാത്രക്കാരുടെ അസൗകര്യവും റെയില്‍വേ മന്ത്രി പരിശോധിക്കണമെന്നാണ് സോഷ്യല്‍മീഡിയായില്‍ നിന്നും ഉയരുന്ന വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികള്‍ ലോക്കല്‍ ട്രെയിനില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്ന ദൃശ്യം സോഷ്യല്‍മീഡിയായില്‍ നിറഞ്ഞത്. അപകടകരമായ ഇത്തരം യാത്രകള്‍ നടത്തരുതെന്ന് റെയില്‍വേയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നാണ് ഈ യാത്ര. കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ യാത്രചെയ്ത യുവാക്കള്‍ അപടകത്തില്‍പെട്ടിരുന്നു. തിരക്കേറിയ സമയങ്ങളില്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളിലെ സ്ഥിരം കാഴ്ചയാണിതെന്നും യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികള്‍ കൂടി റെയില്‍വേ അടിയന്തരമായി എടുക്കണമെന്നും ആവശ്യമുയര്‍ന്നു.

കല്യാണ്‍ മുതല്‍ മുംബൈ സിഎസ്ടി വരെയുള്ള മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നുള്ള ദൃശ്യമാണ് ആരോ പകര്‍ത്തിയത്. വീഡിയോയില്‍ ഒരു പെണ്‍കുട്ടി നിലവിളിക്കുന്നത് കേള്‍ക്കാം. ഒപ്പം മറ്റൊരു കുട്ടി, വീഡിയോ ദൃശ്യം റെക്കോര്‍ഡ് ചെയ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കല്യാണ്‍ ലേഡീസ് സ്പെഷ്യല്‍ ട്രെയിന്‍ 40 മിനിറ്റ് വൈകിയതായി റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ, പ്ലാറ്റ്ഫോമുകളിലും കമ്പാര്‍ട്ടുമെന്റുകളിലും തിരക്ക് കൂടുതലാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. റെയില്‍വേ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here