തിരുവനന്തപുരം | ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച ആരോപണങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇ) നിഷേധിച്ചു. ഡോ. ഹാരിസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡിഎംഇ ഡോ. വിശ്വനാഥന്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഡോ. ഹാരിസിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായി, പ്രസ്തുത ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നാല് ശസ്ത്രക്രിയകള്‍ നടത്തിയെന്നും ഉപകരണങ്ങളുടെ തകരാറുമൂലം ഒരു നടപടിക്രമം മാത്രമേ മാറ്റിവയ്‌ക്കേണ്ടി വന്നുള്ളൂവെന്നും ഡിഎംഇ വ്യക്തമാക്കി.

മറ്റ് വകുപ്പ് മേധാവികളാരും സമാനമായ പരാതികള്‍ ഉന്നയിച്ചിട്ടില്ലെന്നും ഈ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡോ. വിശ്വനാഥന്‍ മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അഭാവം മൂലം കടുത്ത പ്രതിസന്ധിയുണ്ടെന്ന് ആരോപിച്ച് ഡോക്ടര്‍ ഹാരിസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ താന്‍ നിസ്സഹായത അനുഭവിക്കുന്നുണ്ടെന്നും രാജിവയ്ക്കാന്‍ പോലും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം എഴുതി. എന്നാല്‍ വിവദമായതോടെ പിന്നീട് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here