തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കി. വെള്ളിയാഴ്ച, മന്ത്രിയുടെ മൈലപ്രയിലെ കുടുംബ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജി ആവശ്യപ്പെട്ട് പ്രതീകാത്മക ശവപ്പെട്ടിയുമായി നാടകീയമായ പ്രതിഷേധം നടത്തി.
പ്രതിഷേധക്കാര്‍ ശവപ്പെട്ടി കോമ്പൗണ്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു, ഇത് പോലീസ് ഇടപെട്ട് തടഞ്ഞു. പത്തനംതിട്ടയില്‍ വീണ ജോര്‍ജിന്റെ മണ്ഡലം ഓഫീസിലേക്ക് ബിജെപി പ്രതിഷേധവുമായി തെരുവിലിറങ്ങി. രാജി ആവശ്യപ്പെട്ട് ഗ്രാഫിക്സുള്ള ബാനറുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ‘ഈ കപ്പല്‍ മുങ്ങാന്‍ പോകുന്നു’ എന്നെഴുതിയ പ്ലക്കാര്‍ഡുകളാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയത്. മൈലപ്രയില്‍ കെഎസ്യുവും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസിന് സമീപം നടന്ന പ്രതിഷേധ പ്രകടനം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നെജോയുടെ നേതൃത്വത്തില്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. വീണാജോര്‍ജിനോടുള്ള എതിര്‍പ്പ് സിപിഐഎമ്മിനുള്ളിലും ശക്തമാണ്. സോഷ്യല്‍മീഡിയായില്‍ പരസ്യമായി അണികള്‍ തന്നെ പോസ്റ്റുകള്‍ ഇടുകയാണ്. ചില പാര്‍ട്ടി ഭാരവാഹികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒഴിവാക്കാമായിരുന്നൂവെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് പറയേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്.
ലോക്കല്‍ കമ്മിറ്റി അംഗമായ ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് പ്രത്യേകം പരാമര്‍ശിച്ചത് മന്ത്രിയെ നേരിട്ട് ലക്ഷ്യം വച്ചുള്ളതല്ലെന്ന് അദ്ദേഹം വാദിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും സിപിഐ എമ്മിനുള്ളിലെ വിയോജിപ്പും ശക്തമായി വര്‍ദ്ധിച്ചതോടെ, മന്ത്രി വീണാജോര്‍ജും വെട്ടിലായി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയായാണ് വീണയ്ക്ക് തുണയാകുന്നത്.