ന്യൂഡല്‍ഹി | ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. ആണവ, ആയുധ ഉല്‍പാദന സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന മൂല്യമുള്ള ഇറാനിയന്‍ സ്ഥലങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേലി വ്യോമാക്രമണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് മീറ്റിംഗ്.
ഇസ്രായേലി ആക്രമണങ്ങളില്‍ നിലവില്‍ പങ്കെടുക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യുദ്ധമുഖത്തേക്ക് അടുക്കുംവിധം സായുധ സന്നാഹങ്ങള്‍ ഒരുക്കുകയാണ് അമേരിക്ക.
മൂന്നാമത്തെ നാവിക കപ്പല്‍ കിഴക്കന്‍ മെഡിറ്ററേനിയനില്‍ പ്രവേശിച്ചു. രണ്ടാമത്തെ യുഎസ് കാരിയര്‍ ആക്രമണ സംഘം അറേബ്യന്‍ കടലിലേക്കുള്ള യാത്രയിലാണ്. ഔദ്യോഗികമായി ‘പ്രതിരോധം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, ട്രംപ് ഇടപെടാന്‍ ഉത്തരവിട്ടാല്‍, ഉടന്‍ തന്നെ സൈനിക നടപടി തുടങ്ങുമെന്ന് ഉറപ്പാണ്.
ഇറാന്റെ പ്രാഥമിക ആണവ സമുച്ചയമായ നതാന്‍സിലുള്ള ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളില്‍ നേരിട്ട് ആക്രമണം നടത്തിയതായി യുഎന്‍ ആണവ ഏജന്‍സി സ്ഥിരീകരിച്ചു. ടെഹ്റാനിലെ ഒരു സെന്‍ട്രിഫ്യൂജ് നിര്‍മ്മാണ കേന്ദ്രം ആക്രമിച്ചതായും ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘദൂര മിസൈലുകള്‍ക്കെതിരെ പ്രതിരോധിക്കുന്നതിന് നിര്‍ണായകമായ ആരോ ഇന്റര്‍സെപ്റ്ററുകളുടെ എണ്ണം ഇസ്രായേലില്‍ കുറഞ്ഞുവരികയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ഇത് ഇറാനിയന്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള ഇസ്രായേലിന്റെ തുടര്‍ച്ചയായ ശേഷിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ മരണസംഖ്യ 450 കവിഞ്ഞതായി മനുഷ്യാവകാശ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലില്‍, പ്രതികാര ഇറാനിയന്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടു.