കൊച്ചി : കേരളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കുടുക്കിയ വ്യാജ മയക്കുമരുന്ന് കേസ്. ഇപ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ബന്ധുവായ യുവതി പോലീസിനോട് കുറ്റം സമ്മതിച്ചൂവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസ് പോലീസ് കസ്റ്റഡിയിലാണ്. ഷീല സണ്ണിയും ഭര്‍ത്താവും ലിവിയയെ പലതവണ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷീലയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയതെന്ന് ലിവിയ മൊഴി നല്‍കിയിട്ടുണ്ട്. 2023 ഫെബ്രുവരി 26 ന് ഷീലയുടെ സ്കൂട്ടറില്‍ മയക്കുമരുന്ന് വസ്തുക്കള്‍ ഒളിപ്പിച്ചു. എല്‍എസ്ഡി സ്റ്റാമ്പ് നല്കിയ ഒരു ആഫ്രിക്കന്‍ പൗരന് വ്യാജ മയക്കുമരുന്ന് നല്കി തങ്ങളെ വഞ്ചിച്ചൂവെന്ന് ലിവിയ പറഞ്ഞു. മയക്കുമരുന്ന് വ്യാജമെന്ന് തെളിഞ്ഞതോടെയാണ് ഷീലാ സണ്ണി കേസില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഷീല നല്കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ വ്യാജമായി പ്രതിചേര്‍ത്ത കേസിലെ മുഖ്യപ്രതിയായ ലിവിയ ജോസിനെ ഇന്നലെ പുലര്‍ച്ചെയാണ് തൃശ്ശൂരില്‍ എത്തിച്ചത്. കൊടുങ്ങല്ലൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ലിവിയയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കുടുംബ തര്‍ക്കങ്ങളും തന്റെ സ്വഭാവത്തെക്കുറിച്ച് ഷീല ഉന്നയിച്ച ആരോപണങ്ങളുമാണ് പ്രതികാരത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ചോദ്യം ചെയ്യലില്‍ ലിവിയ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ‘ബെംഗളൂരുവില്‍ ഞാന്‍ നിയമവിരുദ്ധമായും മോശമായ രീതിയിലും പണം സമ്പാദിക്കുന്നുണ്ടെന്ന് ഷീല പലരോടും പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഷീലയെ കുടുക്കിയതെന്നാണ് ലിവിയ പോലീസിനോട് പറയുന്നത്.