മുംബൈ | ഇന്ന് (തിങ്കള്‍) രാവിലെ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് അഞ്ച് യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 9.30 ഓടെ, ദിവയ്ക്കും കോപ്പര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. തിരക്കേറിയ രണ്ട് ട്രെയിനുകളുടെ ഫുട്‌ബോര്‍ഡില്‍ തൂങ്ങിക്കിടക്കുകയും ട്രെയിനുകള്‍ എതിര്‍ ദിശകളിലേക്ക് കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ബാക്ക്പാക്കുകള്‍ പരസ്പരം ഉരസുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തില്‍ അപകടത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. രാവിലെ വലിയ തിരക്കുണ്ടായിരുന്നതിനാല്‍ നിരവധി പേര്‍ ട്രെയിനിന്റെ വാതിലുകളില്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിന്‍ നീങ്ങിക്കൊണ്ടിരിക്കെ, കുറഞ്ഞത് 10 യാത്രക്കാര്‍ താഴെ വീണുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീണുപരുക്കേറ്റ എല്ലാ യാത്രക്കാരെയും കല്‍വയിലെ ഒരു സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. അവരില്‍ നാലുപേര്‍ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഒരു യാത്രക്കാരന്‍ പിന്നേട് ആശുപത്രിയില്‍ വച്ച് മരിച്ചു.

മരിച്ചവര്‍ 30 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. എട്ട് യാത്രക്കാരെ റെയില്‍വേ ട്രാക്കുകളില്‍ കണ്ടെത്തിയതായി സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here