തിരുവനന്തപുരം | എം.എസ്.സി. എല്‍സ 3 എന്ന ചരക്ക് കപ്പല്‍ അറബിക്കടലില്‍ മുങ്ങിയതിനെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കപ്പല്‍ മുങ്ങിയതോടെ സംഭവിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി ഇതിനെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്. കപ്പലില്‍ 640 കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്നു. അതില്‍ 13 എണ്ണം അപകടകരമായ ചരക്കുകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡുമാണ്. കൂടാതെ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒഴുകിപ്പോയ കണ്ടെയ്‌നറുകള്‍ അപകടമുണ്ടാക്കുമെന്നും ഇന്ധനവും ചരക്ക് അവശിഷ്ടങ്ങളും ചോര്‍ന്നാല്‍ സമുദ്രജീവികള്‍ക്കും തീരദേശ ആവാസ വ്യവസ്ഥകള്‍ക്കും ദീര്‍ഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സമുദ്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരദേശ വാസികളോട് ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വസ്തുക്കളോ അവശിഷ്ടങ്ങളോ തീരത്ത് അടിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here