കൊച്ചി | മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിന്റെ പ്രതിഷേധങ്ങള്‍ അവഗണിച്ച്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ഉന്നത നേതാക്കളുടെ യോഗത്തിന് ശേഷം കെ.പി.സി.സി ഷൗക്കത്തിന്റെ പേര് കൈമാറി. തുടര്‍ന്നാണ് എ.ഐ.സി.സി ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഒപ്പിട്ട കത്തില്‍, ഉപതിരഞ്ഞെടുപ്പില്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചതായി പറയുന്നു. അന്തരിച്ച മന്ത്രി അര്യാടന്‍ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്.

കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്‍വര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ”പിണറായിയെ പരാജയപ്പെടുത്താന്‍ ഞാന്‍ പിശാചിനൊപ്പം പോലും നില്‍ക്കും, പക്ഷേ പിശാച് നല്ലവനായിരിക്കണം” – പി. വി. അന്‍വര്‍ പറഞ്ഞു. കേരളം, ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ഷെഡ്യൂള്‍ ഞായറാഴ്ചയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. അന്‍വറിന്റെ രാജിയെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here