തിരുവനന്തപുരം | വിദേശ പര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിച്ച ദൗത്യം അഭിമാനത്തോടെ സ്വീകരിക്കുന്നു എന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി: ശശി തരൂര്‍. ‘ഒരു രാഷ്ട്രമുണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയമുണ്ടാകൂ. ആര്‍ക്കും എന്നെ അങ്ങനെ അപമാനിക്കാന്‍ കഴിയില്ല. എനിക്ക് എന്റേതായ മൂല്യമുണ്ട്” – തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതൃത്വത്തിന് എന്റെ കഴിവുകളെക്കുറിച്ചോ അതിന്റെ അഭാവത്തെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം, പക്ഷേ ആ ചോദ്യങ്ങള്‍ അവരോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിദേശ പര്യടനങ്ങള്‍ക്കായി ഏഴ് ടീമുകളെ നിയോഗിച്ചിരുന്നു. ആ ടീമുകളില്‍ ഒന്ന് ശശി തരൂരിന്റെ നേതൃത്വത്തിലാണ്. കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത നാല് പേരുടെ പട്ടികയില്‍ തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരസ്യമായി പറഞ്ഞതിനു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

”കോണ്‍ഗ്രസും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല. രാഷ്ട്രത്തെ സേവിക്കാനുള്ള അവസരം ഞാന്‍ ഉപയോഗിക്കും. ഈ ക്ഷനത്തില്‍ ഞാന്‍ രാഷ്ട്രീയം കാണുന്നില്ല. സര്‍ക്കാര്‍ ഒരു ഇന്ത്യന്‍ പൗരനോട് സേവനം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍, അത് നിറവേറ്റണം. ദേശസ്‌നേഹം ഓരോ പൗരന്റെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അനാവശ്യ ചര്‍ച്ചകളില്‍ ഞാന്‍ ഏര്‍പ്പെടില്ല. രാജ്യത്തിനുവേണ്ടി സംസാരിക്കുന്നത് എനിക്ക് പുതിയ കാര്യമല്ല. ഞാന്‍ മുമ്പ് അത് ചെയ്തിട്ടുണ്ട്, ഭാവിയിലും അത് ചെയ്യും. ഞാന്‍ വിവാദങ്ങള്‍ അന്വേഷിക്കുന്നില്ല. നിങ്ങളുടെ ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കുക”- തരൂര്‍ പറഞ്ഞു.

‘മന്ത്രി കിരണ്‍ റിജിജു എന്നോട് പറഞ്ഞു, ‘നിങ്ങളുടെ അനുഭവപരിചയവും കഴിവും ഞങ്ങള്‍ക്ക് ആവശ്യമാണ്. ഈ നിമിഷം, നിങ്ങളുടെ സേവനം ആവശ്യമുള്ളത് രാജ്യത്തിനും സര്‍ക്കാരിനും ആണ്.’ – ഞാന്‍ ഉടനെ അഭിമാനത്തോടെ അതെ എന്ന് പറഞ്ഞു. എന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ് – അതില്‍ ഒരു പ്രശ്‌നവുമില്ല. സര്‍ക്കാര്‍ എന്നോട് ചോദിച്ചു. ഞാന്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ കൂടിയാണ്. പാര്‍ലമെന്റ് സ്പീക്കര്‍ എന്നെ നിയോഗിച്ചു. ആ സ്ഥാനം ഉത്തരവാദിത്തമുള്ളതാണ്, അവര്‍ അത് അംഗീകരിച്ചു. ഞാന്‍ അത് എന്റെ കടമയായി എടുത്ത് ഞാന്‍ പോകുമെന്ന് പറഞ്ഞു. അവര്‍ ചോദിച്ചു, ഞാന്‍ അത് അംഗീകരിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, ഞാന്‍ അത് അവര്‍ക്ക് വിടുന്നു,’ തരൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here