ന്യൂഡല്‍ഹി | സമൂഹത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ ബാധ്യതയുള്ള ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ ഇനി പൊതുജനസമക്ഷത്തില്‍ എത്തിക്കാനുള്ള നടപടിയെടുത്ത് സുപ്രീംകോടതി. 2025 ഏപ്രില്‍ 1 ന് സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ടാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കാന്‍ തീരുമാനമെടുത്തത്. അതുപ്രകാരം ഇതിനകം ലഭിച്ച ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ അപ്ലോഡ് ചെയ്തു തുടങ്ങി.

‘ഈ കോടതിയിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ ഈ കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തുകൊണ്ട് പൊതുസഞ്ചയത്തില്‍ സ്ഥാപിക്കണമെന്ന് 2025 ഏപ്രില്‍ 1 ന് സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് തീരുമാനിച്ചു. ഇതിനകം ലഭിച്ച ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ അപ്ലോഡ് ചെയ്തുവരികയാണ്. മറ്റ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ നിലവിലെ സ്വത്തുവിവര പ്രസ്താവന ലഭിക്കുമ്പോള്‍ അപ്ലോഡ് ചെയ്യും’ – കോടതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2022 നവംബര്‍ 9 മുതല്‍ 2025 മെയ് 5 വരെയുള്ള കാലയളവില്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി സുപ്രീം കോടതി കൊളീജിയം അംഗീകരിച്ച നിര്‍ദ്ദേശങ്ങളില്‍ പേരുകള്‍, ഹൈക്കോടതി, ഉറവിടം – സര്‍വീസില്‍ നിന്നോ ബാറില്‍ നിന്നോ ആകട്ടെ, സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത തീയതി, നീതിന്യായ വകുപ്പിന്റെ വിജ്ഞാപന തീയതി, നിയമന തീയതി, പ്രത്യേക വിഭാഗം (എസ്സി/എസ്ടി/ഒബിസി/ന്യൂനപക്ഷം/സ്ത്രീ), സ്ഥാനാര്‍ത്ഥി ഏതെങ്കിലും സിറ്റിംഗ് അല്ലെങ്കില്‍ വിരമിച്ച ഹൈക്കോടതി/സുപ്രീം കോടതി ജഡ്ജിയുമായി ബന്ധമുള്ളയാളാണോ എന്നീ വിവരങ്ങളെല്ലാം സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here