കൊൽക്കത്ത I ദിവസങ്ങൾക്കു മുന്നേവരെ കലിത മാജി പശ്ചിമ ബംഗാളിലെ ഗുസ്‌കര മുൻസിപ്പാലിറ്റിയിലെ മൂന്നാം നമ്പർ വാർഡിലെ മജ്പുകുർ പാറിലെ ഒന്നിലധികം വീടുകളിലെ വീട്ടുജോലിക്കാരിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കഥമാറി. ദിവസങ്ങൾക്കുള്ളിൽ കലിതാ മാജി പുർബ ബർധമാൻ ജില്ലയിലെ ഓസ് ഗ്രാം മണ്ഡലത്തിൻ്റെ എം എൽഎയായി സത്യപ്രതിജ്ഞ ചെയ്യും.

വീട്ടുജോലിക്കാരിയായി ഉപജീവനം കണ്ടെത്തിക്കൊണ്ട് 10 വർഷത്തിലധികം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഈ 37കാരി അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിച്ചത് രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണ്. രണ്ടു വീടുകളിൽ ജോലിചെയ്ത് പ്രതിമാസം 4000 രൂപ സമ്പാദിക്കുന്നതിനിടയാണ് പട്ടികജാതി സംവരണ സീറ്റായ ഓസ്‌ഗ്രാമിൽ നിന്ന് മത്സരിക്കാൻ 2021ൽ ബിജെപി കലിതയെ ആദ്യം നിയോഗിച്ചത്. തൃണമുൽ സ്ഥാനാർത്ഥി അഭേദാനന്ദ തണ്ടർ 1,00,392 വോട്ട് നേടിയ നിയമസഭയിലേക്ക് പോയപ്പോൾ 88,577 വോട്ടു കിട്ടിയ കലിത പഴയ ജീവിതം തുടർന്നു. ഇക്കുറി വീണ്ടും പാർട്ടി ടിക്കറ്റ് നൽകിയപ്പോൾ ജോലിക്ക് ഒരു മാസത്തെ അവധി നൽകി കച്ചമുറുക്കി ഇറങ്ങി.

കലിത ഉയർത്തിയ വനിതാ ശാക്തീകരണത്തിലും അഴിമതി വിരുദ്ധ മുദ്രാവാകൃത്തിലും തൃണമുലിന് അടിതെറ്റി. ഒരിക്കൽ തോറ്റ അതേ മണ്ഡലത്തിൽ തൃണമുൽ സ്ഥാനാർത്ഥി ശ്യാമ പ്രസന്ന ലോഹറിനെതിരെ 1,07,692 വോട്ടു നേടിയ കലിത 12,535 വോട്ടിൻ്റെ ഭൂരിപക്ഷവുമായിട്ടാണ് നിയമസഭയിലേക്ക് പോകുന്നത്. പ്ലംബറായ ഭർത്താവ് സുബ്രത മാജിക്കും 12 -ാം ക്ലാസ് പരീക്ഷ എഴുതിയ മകനുമാണ് കലിതയുടെ കുടുംബം. അവരായിരുന്നു കാലിതയുടെ പ്രചാരണത്തിലെ പിന്തുണയും ബലവും.

ഒരു വീട്ടുജോലിക്കാരിക്കു എങ്ങനെ പൊതുവേദിയിലെത്താമെന്ന് സ്വന്തം ജീവിതം ഉയർത്തിക്കാട്ടിയാണ് കലിത പ്രചാരണ വേദികളിൽ വിശദീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here