നിലമ്പൂര്‍ | കാട്ടുപന്നിയ്ക്ക് വച്ച കെണിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 105 പ്രകാരം നരഹത്യയ്ക്ക് കേസെടുത്തു.

മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു (15) വാണ് മരണപ്പെട്ടത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ബന്ധുവായ സുരേഷാണ് പരാതി നല്‍കിയത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. ഷാനു, യദു എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വേലി അനധികൃതമായി വൈദ്യുതീകരിച്ചതാണെന്ന് പ്രാഥമിക പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ‘തിരഞ്ഞെടുപ്പ് സമയത്തെ ഗൂഢാലോചന’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് മന്ത്രി ശശീന്ദ്രന്‍ പ്രതിഷരിച്ചത്.

‘പ്രദേശത്തെ നാട്ടുകാര്‍ അറിയുന്നതിനു മുമ്പുതന്നെ, മലപ്പുറത്ത് ഒരു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഒരാള്‍ക്ക് സംശയിക്കാതിരിക്കാന്‍ കഴിയില്ല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ ദുരന്തത്തെ ഒരു രാഷ്ട്രീയ അവസരമായി ഉപയോഗിക്കാന്‍ മനഃപൂര്‍വമായ ശ്രമം നടക്കുന്നതായി തോന്നുന്നു. തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ അത്തരമൊരു സംഭവത്തില്‍ നിന്ന് ആര്‍ക്കാണ് നേട്ടം?”- അദ്ദേഹം ചോദിച്ചു.

അതേസമയം, ”സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകം” എന്നായിരുന്നു നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങളില്‍ കെഎസ്ഇബി മൗനാനുവാദം നല്‍കിയെന്നും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹുജന പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here