ഡല്‍ഹി: ഡോ.കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമ പ്രകാരമായിരുന്നു യു.പി സർക്കാർ കഫീല്‍ ഖാനെ ജയിലില്‍ അടച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രകോപനപരമായി സംസാരിച്ചെന്നായിരുന്നു കഫീല്‍ ഖാനെതിരെ ചുമത്തിയ കുറ്റം.
കഫീല്‍ ഖാനെ ജയിലിലടച്ചത് നിയമ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും ഇല്ലെന്നുമാണ് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചത്. സെപ്തംബര്‍ 1നാണ് കോടതി കഫീല്‍ഖാനെ മോചിപ്പിച്ചത്. എന്നാൽ കഫീല്‍ ഖാന് പല തവണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. പല തവണ അച്ചടക്ക നടപടി നേരിട്ട ആളാണെന്നും കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമമാണ് ചുമത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ കഫീല്‍ ഖാന് നടത്തിയ പ്രസംഗത്തിന് എതിരെയായിരുന്നു നടപടി. ഈ വര്‍ഷം ജനുവരി 29നായിരുന്നു അറസ്റ്റ്. ഫെബ്രുവരിയിലാണ് കഫീല്‍ ഖാന് മേല്‍ ദേശ സുരക്ഷാ നിയമം ചുമത്തിയത്.
ജയില്‍ മോചിതനായപ്പോള്‍ സസ്പെൻഷൻ പിൻവലിക്കണമെന്ന് കഫീല്‍ ഖാന് യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.