ഡൽഹി: വെറും 20 മാസം മാത്രം പ്രായമുള്ള ധനിഷ്ത എന്ന കുട്ടി ലോകത്തോട് വിടപറഞ്ഞത് അഞ്ചുപേർക്ക് പുതുജീവനേകി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയദാതാവായി മാറിയിരിക്കുകയാണ് ഡൽഹി രോഹിണി സ്വദേശി. വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ അനീഷ് കുമാർ-ബബിത ദമ്പതിളുടെ മകളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കുടുംബം അവയവദാനത്തിലേക്ക് കടന്നത്.
ജനുവരി എട്ടിന് ആശുപത്രിയിൽ പ്രവേശിച്ച കുട്ടിയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുന്നത് പതിനൊന്നാം തീയതിയാണ്. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലായിരുന്ന കുട്ടിയുടെ മറ്റ് അവയവങ്ങൾക്കൊന്നും യാതൊരു പ്രശ്നവും ഇല്ലെന്ന് കണ്ടതോടെയാണ് അവയവദാനത്തിലേക്ക് കടന്നത്. ഹൃദയം ഉള്‍പ്പെടെയുള്ള കുട്ടിയുടെ അവയവങ്ങൾ അഞ്ച് പേർക്കാണ് നൽകിയത്.
മകളെ നഷ്ടപ്പെട്ട വിഷമത്തിനിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ ധനിഷ്തയുടെ മാതാപിതാക്കൾ തീരുമാനിക്കുകയായുരുന്നു. “ആശുപത്രിയിൽ കഴിയുന്നതിനിടെ, അവയവങ്ങൾ ആവശ്യമുള്ള നിരവധി രോഗികളെ ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾക്ക് മകളെ നഷ്ടപ്പെട്ടുവെങ്കിലും അവൾ ജീവിക്കുന്നത് തുടരുകയാണ്, ജീവൻ നൽകുകയോ അല്ലെങ്കിൽ ആവശ്യമുള്ള രോഗികളുടെ ജീവിതനിലവാരം ഉയർത്തുകയോ ചെയ്യുന്നു.” ആശിഷ് കുമാർ പറഞ്ഞു.