കീവ് | രൂക്ഷമായ യുദ്ധം തുടരുന്ന കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്‌സ്‌ക് പ്രവിശ്യാ പട്ടണം ബഹ്മുതിൽ വനിതാ തടവുകാരും പോർമുഖത്ത്. കൂടുതൽ സൈനികർക്കു പുറമേ ജയിലുകളിൽനിന്നുള്ള സ്ത്രീതടവുകാരെയും റഷ്യ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. സ്ത്രീതടവുകാരുമായുള്ള ട്രെയിൻ കഴിഞ്ഞയാഴ്ച ഡോണെറ്റ്സ്ക് മേഖലയിലേക്കു പുറപ്പെട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയവും റഷ്യയിലെ തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയും വെളിപ്പെടുത്തി. 100 പേരെങ്കിലും യുക്രെയ്നിലെത്തിയെന്നാണു വിവരം.
സ്ഥിതി കഠിനവും വേദനാജനകവുമാണെന്നും ഈ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും യുക്രെയ്നിന്റെ ഭാവിയെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. അതിനിടെ, റഷ്യക്കെതിരായ യുദ്ധക്കുറ്റകേസുകളിൽ ആദ്യത്തേതിൽ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) നടപടി തുടങ്ങി. റഷ്യൻ സേന യുക്രെയ്ൻ കുട്ടികളെ റഷ്യയിലേക്കു കടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഐസിസിയെ റഷ്യ അംഗീകരിക്കുന്നില്ല.
ബഹ്മുതിനു വടക്കായി ക്രെമിനയിലാണു ഇപ്പോൾ കനത്ത ഏറ്റുമുട്ടൽ നടക്കുന്നത്. വലിയ ആൾനാശം ഇരുപക്ഷത്തും ഉണ്ടായതാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം റഷ്യ 5 മിസൈൽ ആക്രമണങ്ങളും 35 വ്യോമാക്രമണങ്ങളും നടത്തി. യുക്രെയ്ൻ സേന ചെറുത്തുനിൽപ് അവസാനിപ്പിച്ചാൽ ഡോണെറ്റ്സ്ക് പ്രവിശ്യ മുഴുവനായും റഷ്യയുടെ പിടിയിലാകും. അതിനിടെ, റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിനെ ലിത്വാനിയ ഭീകരസംഘടനയായി പ്രഖ്യാപിച്ചു.
battle for bakhmut rages