തിരുവനന്തപുരം | യുജിസി വ്യവസ്ഥകൾ ലംഘിച്ച അധ്യാപക നിയമനങ്ങൾക്ക് സമാനമായി കാലടി സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥികളെയും പ്രവേശിപ്പിച്ചു ?
മലയാളം വകുപ്പിൽ ഗവേഷണത്തിന് ഒമ്പത് ഒഴിവുണ്ട്. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ പ്രവേശന പരീക്ഷയിൽ എട്ടാം റാങ്ക് ലഭിച്ച മുൻ കോൺഗ്രസ് എംഎൽഎയുടെ ഭാര്യയുടെ റാങ്ക് 17 ആയി മാറി. പ്രവേശന പരീക്ഷയിലെ രണ്ടാം റാങ്ക് പതിനഞ്ചാം സ്ഥാനത്തും, മൂന്നാം റാങ്ക് ഒമ്പതാമതും നാലാം റാങ്ക് 36 -മതും ഏഴാം റാങ്ക് 33 മായി. എന്നാൽ അഞ്ചാം റാങ്ക് ഒന്നാം സ്ഥാനത്തും പത്തൊമ്പതാം റാങ്ക് നാലിലും, പതിനാലാം റാങ്ക് ആറാം സ്ഥാനത്തും പതിനഞ്ചാം റാങ്ക് ഏഴാം സ്ഥാനത്തും റാങ്ക് ചെയ്ത് പട്ടിക പൂർണമായും അട്ടിമറിച്ചിരിക്കുകയാണ്. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർഥികളും സർവ്വകലാശാലയുടെ പ്രതിമാസ ഫെല്ലോഷിപ്പിന് അർഹതനേടും
100 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ വിജയിച്ചവരെ മലയാളം വകുപ്പ് മേധാവി ലിസി മാത്യു, ഡോ. സുനിൽ.പി. ഇളയിടം എന്നിവർ ഉൾപ്പെട്ട ഏഴ് പേർ അടങ്ങുന്ന ഇൻറർവ്യൂ ബോർഡ് 100 മാർക്ക് വീതം 700 മാർക്കിന് ഇന്റർവ്യൂ നടത്തി അവസാന റാങ്ക് പട്ടിക തയ്യാറാക്കുകയായിരുന്നു.
യുജിസി നിയമ പ്രകാരം പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ 70ശതമാനത്തോടൊപ്പം ഇന്റർവ്യൂവിന്റെ 30 % മാർക്ക് കൂട്ടിച്ചേർത്താണ് അവസാന റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. എന്നാൽ പ്രവേശന പരീക്ഷയുടെ മാർക്ക് പൂർണമായും അവഗണിച്ച് ഇന്റർവ്യൂ ബോർഡ് റാങ്ക് പട്ടിക തയ്യാറാക്കിയതോടെ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചവർ തഴയപെട്ടുവെന്നാണ് പുറത്തുവന്ന വിവരം.
പി എച്ച് ഡി പ്രവേശനത്തിൽ യുജിസിയുടെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്നുമുള്ള അക്കാദമിക് കൗൺസിൽ തീരുമാനം മരവിപ്പിച്ച ശേഷമാണ് ക്രമരഹിതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ വിസി അനുമതി നൽകിയത്. വിദ്യാർത്ഥി പ്രസ്ഥാന നേതാവും എം.എസ്. ഡബ്ല്യു ബിരുദക്കാരനുമായ മുൻ സിൻഡിക്കേറ്റ് അംഗത്തിന് ചട്ട വിരുദ്ധമായി മാനു സ്ക്രിപ്റ്റോളജിയിൽ അധിക സീറ്റ് നൽകി പ്രവേശനം നൽകിയതായും ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ മറ്റ് എല്ലാ സർവ്വകലാശാലകളും ഗവേഷണ വിദ്യാർഥി പ്രവേശനം യുജിസി ചട്ടപ്രകാരം സുതാര്യമായി നടത്തുമ്പോഴാണ് സംസ്കൃത സർവ്വകലാശാല മാത്രം പ്രവേശന പരീക്ഷ മാർക്ക് അവഗണിച്ച് ഇന്റർവ്യു മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക നിശ്ചയിക്കുന്നത്. നടപടി സ്വജന പക്ഷപാതത്തിനു വഴിറയാരുക്കാൻ ആണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. വിഷയം ചാൻസലറായ ഗവർണർക്കു മുന്നിൽ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് ക്യാമ്പയിൻ കമ്മിറ്റി.
sanskrit university phd entrance in controversy