തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയതിനിടെ മാറ്റിവച്ച എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. അധ്യയന വര്‍ഷത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്താണ് ഇത്തവണ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കെത്തുന്നത്.
ഡിസംബര്‍ വരെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലായിരുന്നു. ജനുവരി മുതല്‍ റിവിഷന്‍ ആരംഭിച്ചു. ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കി. കോവിഡ് മാറ്റി മറിച്ച അദ്ധ്യയന വര്‍ഷം പൂര്‍ത്തിയാക്കി എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷക്ക് എത്തുകയാണ്. 2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്.
2004 കേന്ദ്രങ്ങളിലായി 446471 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കണ്ടറി പരീക്ഷയും എഴുതുംന്നു. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് ശേഷം എസ് എസ് എല്‍ സി പരീക്ഷയും നടക്കും. റംസാന് നോമ്പ് പരിഗണിച്ച് 15 മുതല്‍ എസ് എസ് എല്‍ സി പരീക്ഷകള്‍ രാവിലെയാണ് നടക്കുക. ഊന്നല്‍ നല്കുന്ന പാഠഭാഗങ്ങളില്‍ നിന്നാകും ഭൂരിഭാഗം ചോദ്യങ്ങളും. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. മാസ്കും സാനിറ്റൈസിങ്ങും നിര്‍ബന്ധമാണ്. കൂട്ടംകൂടിയിരിക്കാൻ അനുവദിക്കില്ല. കോവിഡ് ബാധിതര്‍ക്കും, നിരീക്ഷണത്തിലുളളവര്‍ക്കും പ്രത്യേക മുറികളിൽ പരീക്ഷയെഴുതാം. കുടിവെളളവും മറ്റ് സാധനങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കരുതെന്നും നിർദേശമുണ്ട്.
പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ വീടുകളിൽ നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർബന്ധമായും ആർ ടി പി സി ആർ പരിശോധനയ്ക്കു വിധേയരാകണം. തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളിൽ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ടു ദിവസത്തിനകം ആർ ടി പി സി ആർ പരിശോധന നടത്തണമെന്നും കളക്ടർ അറിയിച്ചു.
തിരുവനന്തപുരത്ത് ഒരാഴ്ചത്തെ കർശന നിയന്ത്രണം നടപ്പാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കും.മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവർക്ക് എതിരെ നടപടിയെടുക്കും. രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ കണ്ടയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റീൻ തുടരും. താലൂക്ക് അടിസ്ഥാനത്തിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. കോവിഡ് മാർഗനിർദേശങ്ങളുടെ ലംഘനം തടയാൻ പൊലീസ് പരിശോധന വീണ്ടും ആരംഭിക്കും.
മാസ്ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാനും ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. വാക്സിനേഷൻ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.